വെല്ലിങ്ടണ്‍: നാലു ദിവസം മുന്‍തൂക്കമുണ്ടായിട്ടും അവസാന ദിവസം കളി കൈവിട്ടു ബംഗ്ലാദേശ്. ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഏഴു വിക്കറ്റ് ജയം. ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയിട്ടും രണ്ടാമിന്നിങ്സില്‍ അശ്രദ്ധമായി ബാറ്റ് വീശി തോല്‍വി ചോദിച്ചു വാങ്ങി ബംഗ്ല കടുവകള്‍. സ്കോര്‍: ബംഗ്ലാദേശ് – 595/8 ഡിക്ല., 160, ന്യൂസിലന്‍ഡ് – 539, 217/3.
പിടിച്ചുനിന്നിരുന്നുവെങ്കില്‍ രക്ഷിക്കാമായിരുന്ന മത്സരമാണ് ബംഗ്ലാദേശ് കളഞ്ഞുകുളിച്ചത്. അവസാന ദിവസം മൂന്നിന് 66 എന്ന നിലയില്‍ രണ്ടാമിന്നിങ്സ് ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശിന് ആദ്യത്തേതിന്റെ നാലയലത്തെത്താനായില്ല. 50 റണ്‍സെടുത്ത സാബ്ബിര്‍ റഹ്മാന് ടോപ് സ്കോറര്‍. ഇമ്രുള്‍ കയെസ് (36 നോട്ടൗട്ട്), തമീം ഇഖ്ബാല്‍ (25), മോമിനുള്‍ ഹഖ് (23) എന്നിവരും രണ്ടക്കം കണ്ടു. ട്രെന്റ് ബൗള്‍ട്ട് മൂന്നു വിക്കറ്റുമായി തിളങ്ങി. മിച്ചല്‍ സാന്റ്നര്‍, നീല്‍ വാഗ്നര്‍ എന്നിവര്‍ക്ക് രണ്ടു വീതവും ടിം സൗത്തി ഒന്നും വിക്കറ്റെടുത്തു.
ആദ്യ ഇന്നിങ്സ് ലീഡുള്‍പ്പെടെ 217 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കിവികള്‍ക്ക് ഓപ്പണര്‍മാരെ വേഗത്തില്‍ നഷ്ടം. ആദ്യ ഇന്നിങ്സിലെ സെഞ്ചുറിക്കാരന്‍ ടോം ലഥമും (16), ജീത് റാവലും (13) ബോര്‍ഡില്‍ 39 റണ്സാകുന്നതിനു മുന്‍പ് മടങ്ങി. നായകന് കെയ്ന്‍ വില്യംസണും (104 നോട്ടൗട്ട്), റോസ് ടെയ്ലറും (60) ചേര്‍ന്ന് കിവികളെ വിജയതീരത്തെത്തിച്ചു. മൂന്നാം വിക്കറ്റില്‍ 163 റണ്‍സ് ചേര്‍ത്തു കൂട്ടുകെട്ട്. സ്കോര്‍ 202ല്‍ നില്‍ക്കെ ടെയ്ലര് മടങ്ങിയെങ്കിലും, ഹെന്റി നിക്കോള്‍സിനെ (നാല് നോട്ടൗട്ട്) കൂടെ നിര്‍ത്തി വില്യംസണ് ജയം ഉറപ്പിച്ചു. മെഹ്ദി ഹസന് മിറാസിന് രണ്ട്, സുഭാശിഷ് റോയിക്ക് ഒരു വിക്കറ്റ്. ആദ്യ ഇന്നിങ്സില്‍ 177 റണ്‍സെടുത്ത ടോം ലഥം കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: