മറയൂര്‍: മേഖലയില്‍ തെരുവ് നായ് ശല്യം രൂക്ഷമായതിനൊപ്പം തെരുവ് നായ്ക്കള്‍ക്ക് അജ്ഞാത രോഗം പടര്‍ന്ന് പിടിയ്ക്കുന്നതും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. നായ്ക്കളില്‍ രോഗം വ്യാപകമാകുന്നത് അറിയിച്ചിട്ടും ഗ്രാമ പഞ്ചായത്തും, മൃഗ സംരക്ഷണ വകുപ്പും ഒരുവിധ നടപടിയും സ്വകരിക്കുവാന്‍ തയ്യാറാകുന്നില്ല.
രോഗം മനുഷ്യരിലേയ്ക്ക് പടരുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. തെരുവ് നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചുവരികയും അക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിലവില്‍ നാട്ടുകാരില്‍ ആശങ്ക പരത്തി തെരുവ് നായ്ക്കള്‍ക്ക് അജ്ഞാത രോഗം പടര്‍ന്ന് പിടിയ്ക്കുന്നത്. രോമങ്ങള്‍ കൊഴിഞ്ഞ് ശരീരത്തില്‍ വൃണങ്ങള്‍ രൂപപ്പെട്ട് കാണുന്ന രോഗം എന്താണെന്ന് കണ്ടെത്തുന്നതിന് മൃഗസംരക്ഷണ വകുപ്പും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാക്കുകയും രോഗം പടര്‍ന്ന് പിടിയ്ക്കുകയും ചെയ്തതോടെ നാട്ടുകാര്‍ ഗ്രാമ പഞ്ചായത്തിലും, വെറ്റിനറി ഡോക്ടറെയും വിവരമറിയിച്ചെങ്കിലും വേണ്ട നടപടി സ്വീകരിക്കുവാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കുട്ടികളും പ്രായമായവരും അടക്കമുള്ള പ്രദേശത്ത് രോഗബാധയുള്ള നായ്ക്കള്‍ അലഞ്ഞ് തിരിയുന്നത് മൂലം രോഗം മനുഷ്യരിലേയ്ക്ക് പകരുമോയെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളെ അടക്കം പകല്‍ സമയങ്ങളില്‍ പുറത്തിറക്കാതെ വീടിനുള്ളില്‍ ഇരുത്തുകയാണ്. അടിയന്തിരമായി ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്നതിനും രോഗം കണ്ടെത്തി വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: