തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സുപ്രധാനമായ മുന്നൂറോളം തസ്തികകളില്‍ പിഎസ്സി നിയമനം അട്ടിമറിച്ച് പിന്‍വാതില്‍ നിയമനം നടക്കുന്നു എന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു പറഞ്ഞു.
വന്‍കിട വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍ തുടങ്ങിയവയ്ക്ക് ലൈസന്‍സ് നല്കുന്ന മന്ത്രി കെ.കെ.ശൈലജയുടെ കീഴിലുള്ള വകുപ്പിലാണ് പിന്‍വാതില്‍ നിയമനം നടത്തുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മുപ്പത്തഞ്ചോളം അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് പിന്‍വാതില്‍ വഴി സ്ഥിരനിയമനം നല്കി. ഇതില്‍ മിക്കവരും സിപിഎം നേതാക്കളുടെ ബന്ധുക്കളും പാര്‍ട്ടി ശുപാര്‍ശ ചെയ്തവരുമായിരുന്നു.
മുഖ്യമന്ത്രിയുടെ ബന്ധുവും മുന്‍ കണ്ണൂര്‍ എസ്പി യുടെ മകളും ഇങ്ങനെ നിയമനം നേടിയവരില്‍പ്പെടും. അക്കാലയളവിലെ ബോര്‍ഡ് ചെയര്‍മാനായ കെ.സജീവന് തന്നെയാണ് ഇക്കാലയളവിലും ചെയര്മാന്. എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ച് വഴി 6 മാസത്തേക്ക് കരാര്‍ നിയമനം നടത്തും. പിന്നീട് ഇവരെ തിരുകി കയറ്റുകയുമാണ് ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി ചെയര്‍മാനായ കേപ്പിലും സമാന രീതിയിലുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുകയാണ്. കേരളത്തിലെ ലക്ഷക്കണക്കിന് യുവതീയുവാക്കള്‍ ആശ്രയിക്കുന്ന പിഎസ്സിയെ നോക്കുകുത്തിയാക്കി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ നയം യുവജന വിരുദ്ധമാണെന്ന് പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. മലിനീകരണ നിയന്ത്രണ ബോര്‍ഡിലേയും കേപ്പിലേയും മുഴുവന്‍ നിയമനങ്ങളും പിഎസ്സിക്ക് വിടണമെന്ന് അഡ്വ.കെ.പി.പ്രകാശ് ബാബു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: