മലപ്പുറം: നിലമ്പൂരിലെയും അട്ടപ്പാടിയിലെയും വനവാസി കോളനികളില്‍ മാവോയിസ്റ്റുകള്‍ സ്വാധീനമുറപ്പിച്ചതായി വ്യക്തമാക്കുന്ന ശബ്ദരേഖകള്‍ പോലീസിന് ലഭിച്ചു. വനവാസികളെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തില്‍ മാവോയിസ്റ്റുകളായ വയനാട്ടിലെ സോമന് മലയാളത്തിലും ജെ.എം.കൃഷ്ണ തമിഴിലും പ്രസംഗിക്കുന്ന ശബ്ദരേഖകളാണ് ലഭിച്ചത്.
നിലമ്പൂരിലെ മുണ്ടക്കടവ്, പുഞ്ചക്കൊല്ലി കോളനികളിലാണ് സോമന് പ്രസംഗിച്ചത്. കൃഷ്ണയുടെ പ്രസംഗം അട്ടപ്പാടിയില്‍ നിന്നുള്ളതാണ്. ശബ്ദരേഖ മേല്‍ഘടകങ്ങള്‍ക്ക് അയച്ചുകൊടുക്കാന്‍ മാവോയിസ്റ്റുകള്‍ തന്നെ പെന്‍ഡ്രൈവിലാക്കി സൂക്ഷിച്ചതായിരുന്നു. കരുളായി ഉള്‍വനത്തില്‍ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും ലഭിച്ച പെന്‍ഡ്രൈവുകളിലാണ് ശബ്ദരേഖകളുമുള്ളത്.
കോളനികളിലെ യോഗത്തില്‍ മാവോയിസ്റ്റുകളുമായി വനവാസികള്‍ സംവദിക്കുന്നുണ്ട്. വനവാസികളുടെ സൈന്യമാണ് മാവോയിസ്റ്റുകള്‍ എന്നു പറഞ്ഞാണ് സോമന്റെ പ്രസംഗം. മാവോയിസ്റ്റുകള്‍ കോളനികളില്‍ എത്തുന്നതുകൊണ്ടാണ് നിങ്ങളെത്തേടി അധികാരികളെത്തുന്നതും കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതെന്നും വിശദീകരിക്കുന്നു. ഭൂമിക്കും അവകാശങ്ങള്‍ക്കുമായുള്ള പോരാട്ടത്തിന് ഒപ്പം നില്‍ക്കാനും ആവശ്യപ്പെടുന്നുണ്ട്.
അട്ടപ്പാടി ഊരില്‍ പ്രവര്‍ത്തിച്ച മാവോയിസ്റ്റ് നവീന്‍ കൊല്ലപ്പെട്ടകാര്യം പറഞ്ഞാണ് കൃഷ്ണ ആദിവാസികളെ നവീന്റെ പാത പിന്തുടര്ന്ന് പാവപ്പെട്ടവര്‍ക്കായി പോരാടാന്‍ സംഘടനയിലേക്കു ക്ഷണിക്കുന്നത്. എംഎ വരെ പഠിച്ച പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരനായിരുന്നു നവീന്‍. ചെറുപ്പം മുതലേ സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പോരാടണമെന്നു പറഞ്ഞപ്പോള്‍ ജോലിയും ശമ്പളവുമെല്ലാം ഉപേക്ഷിച്ച് കാട്ടിലേക്കു വന്നു. അട്ടപ്പാടി ഊരിലും പലതവണ വന്നിട്ടുണ്ട്. ബന്ദിപ്പൂരിനടുത്ത കാട്ടില്‍ ക്യാമ്പ് ചെയ്യുന്ന സ്ഥലത്ത് ആനയുടെ ആക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്.
നിലമ്പൂര്‍ മുണ്ടക്കടവ് കോളനിയില്‍ യോഗം ചേരുന്നതിനിടെ പിടിക്കാനെത്തിയ പോലീസ് സംഘത്തില്‍ നിന്ന് മാവോയിസ്റ്റുകളെ രക്ഷിച്ചത് ആദിവാസികളാണ്. കഴിഞ്ഞ സെപ്തംബര്‍ 27ന് രാത്രിയാണ് പോലീസിനെതിരെ വെടിയുതിര്‍ത്ത് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടത്. മാവോയിസ്റ്റുകളുടെ വെടിവെപ്പില്‍ അന്ന് പോലീസ് ജീപ്പിന് കേടുപാടുണ്ടായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: