കണ്ണൂര്‍: കലയൂരായിമാറിയ കണ്ണൂരില്‍ കലയുടെ നൂപുരധ്വനിയുയര്ന്നു. ഇനിയുളള ആറുനാളുകള്‍ ആഘോഷമാണ്. 57-ാം സംസ്ഥാന സ്കൂള്‍ കലോത്സവം മുഖ്യവേദിയായ നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച വര്‍ണ്ണാഭമായ ഘോഷയാത്ര ഉദ്ഘാടന വേദിയായ നിളയില്‍ സമാപിച്ചു. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും കണ്ണൂരിന്റെ സാമൂഹ്യ-സാംസ്കാരിക-കലാ-ചരിത്രം വിളിച്ചോതുന്ന നിരവധി നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രക്ക് പകിട്ടേകി.
മന്ത്രിമാരായ കടന്നപ്പളളി രാമചന്ദ്രന്, എ.കെ.ശശീന്ദ്രന്, ഇ.ചന്ദ്രശേഖരന്, കെ.കെ.ശൈലജ, എംപിമാരായ റിച്ചാര്‍ഡ് ഹേ, പി.കെ.ശ്രീമതി, പി.കരുണാകരന്, മുല്ലപ്പളളി രാമചന്ദ്രന്, പ്രശസ്ത പിന്നണി ഗായിക കെ.എസ്.ചിത്ര, ജില്ലയില്‍ നിന്നുളള എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മന്ത്രി കടന്നപ്പളളി രാമചന്ദ്രന് സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിനു മുന്നോടിയായി നൃത്തനൃത്യങ്ങളും കേരളീയ കലകളും ഉള്‍പ്പെടുത്തിക്കൊണ്ടുളള വശ്യ മനോഹരമായ സ്വാഗതഗാനവും നടന്നു. ഉദ്ഘാടനത്തിനു ശേഷം മോഹിനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം, തിരുവാതിര, പഞ്ചവാദ്യം, കഥകളി എന്നീ മത്സരങ്ങള്‍ വിവിധ വേദികളിലായി അരങ്ങേറി.രാവിലെ ഡിപിഐ കെ.വി.മോഹന്‍ കുമാര്‍ പതാകയുയര്‍ത്തി. 232 മത്സര ഇനങ്ങളില്‍ 20 വേദികളിലായി നടക്കുന്ന കലോത്സവം 22 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: