ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ ഉള്പ്പോരില് മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനോട് മുലായം സിംഗ് യാദവ് തോറ്റു. പാര്‍ട്ടി അഖിലേഷ് വിഭാഗത്തിന്റേതാണെന്ന് വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന് സൈക്കിള്‍ ചിഹ്നം അഖിലേഷിന് അനുവദിച്ചു. അഖിലേഷിനെ ദേശീയ അധ്യക്ഷനായും കമ്മീഷന് അംഗീകരിച്ചു.
മുലായത്തിന് പുതിയ ചിഹ്നം അനുവദിക്കും. പാര്‍ട്ടി സ്ഥാപകനായ മുലായത്തിന് കനത്ത തിരിച്ചടിയാണ് തീരുമാനം. സൈക്കിള്‍ ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നേരത്തെ മുലായം പറഞ്ഞിരുന്നു. എന്നാല്‍ യുപിയില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചതിനാല്‍ കമ്മീഷന്റെ നിര്‍ദ്ദേശമാകും കോടതി മുഖവിലക്കെടുക്കുകയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
1922 ഏപ്രില്‍10നാണ് മുലായം എസ്പി സ്ഥാപിച്ചത്. സംസ്ഥാന പാര്‍ട്ടിയായി അംഗീകരിച്ചപ്പോള്‍ മുതലുള്ള ചിഹ്നമാണ് അഖിലേഷ് പിതാവില്‍ നിന്ന് ഇപ്പോള്‍ തട്ടിയെടുത്തിരിക്കുന്നത്.
പാര്‍ട്ടി പിളര്പ്പിലെത്തിയതോടെയാണ് സൈക്കിള്‍ ആവശ്യപ്പെട്ട് ഇരുവിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തുടര്‍ന്ന് ജനപ്രതിനിധികള്‍ ഒപ്പിട്ട സത്യവാങ്മൂലം സമര്‍പ്പിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ മുലായത്തോടും അഖിലേഷിനോടും കമ്മീഷന് നിര്‍ദ്ദേശിച്ചു.
31 ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങള്‍, 5242 പാര്‍ട്ടി പ്രതിനിധികള്‍, 195 എംഎല്‍എമാര്‍, 48 എംഎല്‍സിമാര്‍, നാല് ലോക്സഭാ എംപിമാര്‍, 11 രാജ്യസഭാ എംപിമാര്‍ എന്നിവരുടെ സത്യവാങ്മൂലം അഖിലേഷ് ഹാജരാക്കിയെന്നാണ് സൂചന. മുലായത്തിന് ഇത്തരത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ഭൂരിപക്ഷം അഖിലേഷിനൊപ്പമാണെന്നത് കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം.
അഖിലേഷും മുലായത്തിന്റെ സഹോദരന് ശിവ്പാലും തമ്മിലുള്ള ഭിന്നതയാണ് പാര്‍ട്ടി നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് മുലായത്തെ നയിച്ചത്. മുലായം ശിവ്പാലിനൊപ്പം നിന്നു. സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കം പരിധി വിട്ടു. തന്റെ അനുയായികളെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് അഖിലേഷ് സ്വന്തം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.
ഇതോടെ അഖിലേഷിനെയും രാംഗോപാല്‍ യാദവിനെയും മുലായം പുറത്താക്കിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെടുത്തു. തുടര്‍ന്ന് രാംഗോപാല്‍ യാദവ് സമ്മേളനം വിളിച്ച് മുലായത്തിന് പകരം അഖിലേഷിനെ അധ്യക്ഷനായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: