കൊച്ചി: ആലുവ മുതല്‍ പേട്ട വരെയുളള മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണകാലാവധി ജൂണില്‍ അവസാനിക്കുമെന്നിരിക്കേ വൈറ്റില മുതല്‍ പേട്ട വരെയുള്ള സ്ഥലമേറ്റെടുക്കല്‍ ഇനിയും നീളും. ആറുമാസം സമയമാണ് സ്ഥലം ഏറ്റെടുക്കലിനായി കണക്കാക്കപ്പെടുന്നത്. 2014 ജനുവരി ഒന്നുമുതല്‍ നിലവില്‍ വന്ന ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സാമൂഹ്യാഘാത പഠനത്തിന് ശേഷം മാത്രമേ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കൂ. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച നിയമത്തിനു ബദലായി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാത്തതാണ് പദ്ധതി വൈകാന്‍ കാരണം.
നിയമത്തില്‍ പറയുന്നത് പോലെ സാമൂഹ്യാഘാത പഠനത്തിനായി ഒരു ഏജന്‍സിയെ നിയമിച്ചതായി ജില്ലാ കല്്ക്ടര് മുഹമ്മദ്.വൈ.സഫറുള്ള പറഞ്ഞു. ഏജന്‍സി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറുമാസ കാലതാമസപ്പെടുക്കും. എങ്കിലും മൂന്ന്മാസത്തിനുള്ളില്‍ തീര്ക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
എന്നാല്‍ കാലയളവിനുള്ളില്‍ പഠനം തീര്‍ക്കാന്‍ കഴിയില്ലെന്ന് ഏജന്‍സി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. സ്ഥല ഉടമകളുമായി ചര്ച്ചനടത്തിയിട്ട്് മാത്രമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയൂ.
ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് പുനരധിവാസത്തിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്.
കാക്കനാട്ടേക്ക് മെട്രോ നീട്ടുന്നതുമായി ബന്ധപ്പെട്ട് മെട്രോ പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കഴിഞ്ഞ ആഴ്ച റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇവിടേയും സാമൂഹ്യാഘാത പഠനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: