ആലുവ: നിര്‍മ്മാണം പൂര്‍ത്തിയാക്കി ആലുവ പാലസ് അനക്സ് കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും തുറന്നില്ല. പെരിയാറിന്റെ തീരത്തുള്ള കെട്ടിടത്തില്‍ കുടിവെള്ള സംവിധാനം ഒരുക്കുന്നതിനുള്ള കാലതാമസമാണെന്നാണ് അധികൃതരുടെ വിശദീകരണം.
പാലസ് കെട്ടിടത്തിന് സൗകര്യങ്ങള്‍ കുറഞ്ഞപ്പോള്‍ ഒന്നര പതിറ്റാണ്ട് മുന്‍പാണ് അനക്സ് മന്ദിരമെന്ന ആശയം ഉദിച്ചത്. പതിമൂന്ന് വര്‍ഷം മുന്‍പ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. 2.48 കോടിയായിരുന്നു നിര്‍മ്മാണ ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കെട്ടിടം പണി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. ആദ്യ എസ്റ്റിമേറ്റില്‍ നിന്ന് തുക വര്‍ദ്ധിച്ച് എട്ട് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.
2016 ജനുവരി 16ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. കെട്ടിടം ഏറ്റെടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പരിശോധനയില്‍ നിരവധി അപാകതകള്‍ കണ്ടെത്തി. ഗുണനിലവാരം കുറഞ്ഞ വസ്തുകളാണ് കെട്ടിടം നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഫര്‍ണിച്ചറുകളില്‍ ഭൂരിഭാഗവും കേടായവയാണ്.
വാട്ടര്‍ ഹീറ്ററുകള്‍ സ്ഥാപിച്ചിട്ടില്ല. എക്സോസ്റ്റ് ഫാനുകള്‍ക്ക് ഗുണനിലവാരമില്ല. കെട്ടിട നിര്‍മ്മാണം, ഇലക്ട്രിക്കല്‍ പണികള്‍, പ്ലംബിങ് തുടങ്ങിയ പണികളിലും അപാകതകള്‍ കണ്ടെത്തിയിട്ടുണ്ട്. ടൈലുകളുടെ പണികള്‍ കൃത്യമായി നടത്തിയിട്ടില്ല. ഗുണനിലവാരം കുറഞ്ഞ വസ്തുകള്‍ ഉപയോഗിച്ചാണ് ഇലക്ട്രിക്കല്‍ ജോലികള്‍ തീര്‍ത്തിരിക്കുന്നത്. സ്വിച്ചുകളടക്കം പലതും പ്രവര്‍ത്തന രഹിതവുമാണ്.
പൂര്‍ണ്ണമായും ശീതീകരിച്ച കെട്ടിടത്തില്‍ മൂന്ന് സ്യൂട്ടുകള്‍ അടക്കം പതിനെട്ട് മുറികളാണ് ഉള്ളത്. ശീതികരണ സംവിധാനം പ്രവര്‍ത്തന സജ്ജമാക്കണമെങ്കില്‍ ധാരാളം വെള്ളം വേണ്ടി വരും. എന്നാല്‍ ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല.
കെട്ടിടം നിര്‍മ്മിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ഒക്ടോബര്‍ 17ന് പാലസില്‍ നടന്ന സിറ്റിംങില്‍ മനുഷ്യാവകാശ കമ്മീഷന് ആക്ടിങ് ചെയര്മാന് പി. മോഹന്‍ദാസ് സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: