തിരുവനന്തപുരം: ലോ കോളേജ് ലോ അക്കാദമിയില്‍ എബിവിപി നിരാഹാര സമരം ആരംഭിച്ചു. ഇതോടെ എബിവിപി നടത്തിവന്ന രാപകല്‍ സമരം അവസാനിപ്പിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. രാജേഷ് അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. എബിവിപി യൂണിറ്റ് പ്രസിഡന്റ് പുഞ്ചക്കരി അഭിജിത്തും വൈസ് പ്രസിഡന്റ് അഭിനന്ദ് കെ.പിയുമാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. തുടര്‍ന്ന് നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി ദേശീയ സമിതി അംഗം കരമന ജയന്, എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷ്, ആര്‍എസ്എസ് മണ്ഡല് വിദ്യാര്‍ത്ഥി പ്രമുഖ് ആനന്ദ്, നഗര്‍ വിദ്യാര്‍ത്ഥി ശിക്ഷക് അപ്പു എന്നിവര്‍ സമരപന്തലില്‍ എത്തി.
ലോ അക്കാദമി ലോ കോളേജ് ബോര്‍ഡ് അംഗം നാഗരാജന് കോളേജിലെത്തിയതറിഞ്ഞ് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയ്ക്കായി എത്തി. എന്നാല്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ ബോര്‍ഡ് അംഗം തയ്യാറായില്ല. തുടര്‍ന്ന് സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അക്കാദമി ഡയക്ടര്‍ നാരായണന് നായരുടെ മദ്ധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് ഡയറക്ടറും പ്രിന്‍സിപ്പലും ഉള്‍പ്പെട്ട മാനേജുമെന്റുമായി വിദ്യാര്‍ത്ഥിനേതാക്കള്‍ ചര്‍ച്ച നടത്തിയത്. സംഘടനകളുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകാത്തതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
അതേ സമയം വിദ്യാര്‍ത്ഥിനികളുടെ വീടുകളിലേക്ക് കോളേജ് അധികൃതര്‍ ഫോണ്‍ വിളിച്ച് രക്ഷിതാക്കളെ തെറ്റുധരിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുന്നതായും പരാതിയുണ്ട്. കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഇന്നലെ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നെങ്കിലും അവര്‍ എത്തിയില്ല. കഴിഞ്ഞ ദിവസം എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിന്റെ മറവില്‍ എബിവിപിയുടെ സമരപന്തല്‍ നശിപ്പിച്ചിരുന്നു. ഇതോടെ തനിച്ച് സമരം ചെയ്തിരുന്ന എബിവിപിയും സംയുക്ത സമര സമിതിയോടൊപ്പം ഒരുമിച്ചു സമരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ള നേതാക്കള്‍ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യവുമായി സമരപന്തലില്‍ വന്നു. കഴിഞ്ഞ ദിവസം എസ്എഫ്ഐ നടത്തിയ അക്രമണത്തില്‍ സിപിഎം അനുഭാവിയും പോലീസ് അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റും വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ എഎസ്ഐയുമായ രാജന് ഇടതു സംഘടനയിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു.
ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ വ്യാഴാഴ്ച്ച സമരപന്തലിലെത്തും. കോട്ടയത്തു നടക്കുന്ന ബിജെപിയുടെ സംസ്ഥാന സമിതിയോഗം കഴിയുന്നതോടെ കൂടുതല്‍ നേതാക്കള്‍ നിരാഹാര സമരത്തിന് ഐക്യാദാര്‍ഡ്യം പ്രഖ്യാപിച്ച് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: