ഇരിട്ടി: ഓരോ നിമിഷവും അടിമുടി മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നമ്മള് ഇന്ന് ജീവിക്കുന്നത്. ഈ മാറ്റങ്ങള്‍ സമൂഹത്തിന് എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന് ഇന്നത്തെ വിദ്യാര്‍ഥികള്‍ അടങ്ങുന്ന യുവസമൂഹം ചിന്തിക്കണം. സ്വപ്നങ്ങള്‍ കാണുകയും ഇത്തരം സ്വപ്നങ്ങളെ വിജയ പഥത്തില്‍ എത്തിക്കുകയും ചെയ്യുന്ന യുവതലമുറയാണ് ഇന്ത്യയുടെ ശക്തി. പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി പറഞ്ഞു. ഇരിട്ടി പ്രഗതി വിദ്യാനികേതന്‍ സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കായിക മത്സരങ്ങളുടെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങള്‍ നിറഞ്ഞ സംസ്കാരങ്ങളുടെ സംഗമഭൂമിയാണ് ഭാരതം. അയ്യായിരം വര്‍ഷത്തെ സാംസ്കാരിക പാരമ്പര്യമുള്ള ഈ നാട്ടില്‍ എല്ലാ വൈവിധ്യങ്ങളെയും വിവിധ സംസ്കാരങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതോടൊപ്പം, സ്വാതന്ത്ര്യം കിട്ടി എഴുപതു വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും പട്ടിണി കിടക്കുന്ന ഇന്ത്യയിലെ പാവങ്ങളെ കുറിച്ച് കൂടി നമ്മള് ചിന്തിക്കണം. പട്ടിണി കിടക്കുന്നവന് ഇല്ലാത്ത ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ ഇന്നത്തെ ഭാരത ഗവര്മ്മെണ്ടിനോപ്പം ഇവിടുത്തെ വിദ്യാര്‍ഥി സമൂഹവും തയ്യാറാവണം. റിച്ചാര്‍ഡ് ഹേ പറഞ്ഞു. ചടങ്ങില്‍ പേരാവൂര്‍ പ്രഗതി പ്രിന്‍സിപ്പാള്‍ ശങ്കരന് വി. പുന്നാട് അദ്ധ്യക്ഷത വഹിച്ചു. വത്സന് തില്ലങ്കേരി, എം. സതേഷ് എന്നിവര്‍ പ്രസംഗിച്ചു. ദേശീയ സ്കൂള്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണവും 4:400 റിലേയില്‍ വെള്ളിമെഡലും നേടിയ മുണ്ടയാം പറമ്പ് സ്വദേശിനി അനില വേണുവിനെ ചടങ്ങില്‍ റിച്ചാര്‍ഡ് ഹേ കോളേജിന്റെ മൊമന്റോ നല്കി ആദരിച്ചു. കായികമേളയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. രാവിലെ നിരവധി അത്ലറ്റുകള് പങ്കെടുത്ത ദീപശിഖാ പ്രയാണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: