ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ശക്തമായി എതിര്‍ത്ത് നടനും രാഷ്ട്രീയ നേതാവുമായ ശരത് കുമാര്‍ രംഗത്ത്. രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ആദ്യമെതിര്ക്കുന്നതു താനായിരിക്കുമെന്നു വ്യക്തമാക്കി ശരത് കുമാര്‍ രംഗത്തെത്തിയത്.
പ്രസ്താവന സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് വിശദീകരണവുമായി ശരത്കുമാര് രംഗത്തെത്തി. ഒരുഭിമുഖം നല്കിയാല് സത്യങ്ങള്‍ പ്രസിദ്ധീകരിക്കണം. അതില്‍ പങ്കെടുത്തവര്‍ സത്യാവസ്ഥ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവിടെയില്ലാത്തവര്‍ അതിനെ വളച്ചൊടിച്ചു എന്ന് ശരത് കുമാര്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍, രജനികാന്ത് അടുത്ത സുഹൃത്തും സൂപ്പര്‍ സ്റ്റാറും നല്ലൊരു മനുഷ്യനുമാണെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം ഗൗരവമായി എടുക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന് ഉചിതമെന്ന് തോന്നുന്നത് പറയാം. എന്നാല്‍ സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും തമിഴ് സംസ്കാരം മനസിലാക്കാന്‍ സാധിക്കയും ചെയ്യുന്ന വ്യക്തിക്ക് മാത്രമേ രാഷ്ട്രീയാവസ്ഥയെ കുറിച്ച് പറയാന്‍ യോഗ്യതയുള്ളു. രജനികാന്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ അതിനെ ആദ്യം എതിര്‍ക്കുന്നത് ഞാനായിരിക്കും എന്നാണ് ശരത് കുമാര്‍ പറഞ്ഞത്.
തുഗ്ലക് മാസികയുടെ മുന്‍ പത്രാധിപര്‍ ചോ രാമസ്വാമിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്ന ചര്‍ച്ചകള്‍ക്കു പത്രാധിപര്‍ ഗുരുമൂര്‍ത്തി തുടക്കമിട്ടത്. തമിഴ് സിനിമയും രാഷ്ട്രീയവും അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു കൃത്യമായി മറുപടി പറഞ്ഞില്ലെങ്കിലും സംസ്ഥാനത്തെ നിലവിലെ അസാധാരണ രാഷ്ട്രീയ സാഹചര്യത്തില്‍ ചോ രാമസ്വാമി ഇല്ലാത്തതു വേദനയുണ്ടാക്കുന്നു എന്ന് രജനികാന്ത് പ്രതികരിച്ചു. ഇതാണ് വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: