കോഴിക്കോട്: സച്ചിദാനന്ദമാണ് സ്വരൂപമെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ പരിമിതികളില്ലാതാവുകയും അവനവനില്‍ ആനന്ദം കണ്ടെത്താന്‍ കഴിയുമെന്നും കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനത്ത് ധര്‍മ്മപ്രഭാഷണ പരമ്പരയുടെ അഞ്ചാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. താനാരെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ ആനന്ദ ലബ്ധിക്കായി കൈലാസമോ വൈകുണ്ഠമോ തേടേണ്ടതില്ല. ഇത്തരക്കാര്‍ക്ക് യജ്ഞ കര്‍മ്മാദികളുടെ ആവശ്യവുമില്ല. താന്‍ ഇരിക്കുന്നിടത്തു നിന്നും ആനന്ദം ലഭിക്കുന്നു.
മനുഷ്യന് എപ്പോഴും സുഖത്തെ ആഗ്രഹിക്കുന്നു. സുഖം ലഭിച്ചില്ലെങ്കില്‍ മനസ്സില്‍ നിരാശയുണ്ടാകുന്നു. ആഗ്രഹിച്ചത് നേടാനാവാതെ അസ്വസ്ഥനാവുന്നു. എന്നാല്‍ ആത്മാരാമനും ആത്മതൃപ്തി നേടിയവനും പൂര്‍ണ്ണനാണ്. ഗുണദോഷ രഹിതനായ അത്തരക്കാര്‍ക്ക് കര്‍മ്മം ചെയ്തതുകൊണ്ടോ ചെയ്യാത്തതുകൊണ്ടോ ഗുണമോ ദോഷമോ ഉണ്ടാകുന്നില്ല.
മറ്റുള്ളവരില്‍ കുറ്റം കണ്ടെത്തുന്നതിനു പകരം ആത്മ നിരീക്ഷണത്തിലൂടെ സ്വയം വിലയിരുത്തണം. പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങള്‍ക്കും ഓരോ ധര്മ്മമുണ്ട്. ലോകത്ത് പരസ്പരം ആശ്രയിക്കാതെ ഒരാള്‍ക്കും ജീവിക്കാനാവില്ല. വിശക്കുന്നവന് അന്നം പങ്കുവെക്കാന്‍ കഴിയണം. ജനന-മരണത്തിനിടയില്‍ ഒന്നും ചെയ്യാതിരിക്കുന്നവനെ ആരും സ്മരിക്കില്ല. ഒരാള്‍ക്കെങ്കിലും ഉപകാരം ചെയ്യുന്നതോടെ അവന്റെ ജീവിതം യജ്ഞമായിത്തീരുന്നു. ആ പ്രവൃത്തിയിലൂടെ ലോകം അവനെ സ്മരിക്കുന്നു. അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരമ്പര നാളെ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: