കോഴിക്കോട്: ക്രിസ്ത്യന്‍ മാനേജ്മെന്റുകളും വിദ്യാഭ്യാസം കച്ചവടമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇവര്‍ക്കെതിരെ ആഞ്ഞടിച്ചത്.
സ്വാശ്രയ മേഖലയില്‍ കൊള്ളയും ക്രമക്കേടുമാണ് നടക്കുന്നത്. വിദ്യാഭ്യാസക്കച്ചവടത്തോട് ഒരിക്കല്‍ പുറംതിരിഞ്ഞ് നിന്ന ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഇന്ന് അതിന്റെ ഭാഗമായി മാറി. ഒരു കാലത്ത് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ പണം വാങ്ങുന്ന കാര്യത്തില്‍ പിന്നിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവരും ഈ ദുഷ്പ്രവണത അനുവര്‍ത്തിക്കാന്‍ തുടങ്ങി. അദ്ധ്യാപക നിയമനത്തിന് വന്‍തുകയാണ് ആവശ്യപ്പെടുന്നത്. നിയമനങ്ങള്‍ക്ക് ലേലം വിളി നടക്കുന്ന അവസ്ഥ. കൃത്രിമ മാര്‍ഗങ്ങളിലൂടെ മാനേജ്മെന്റ് ക്വാട്ടയിലേക്ക് പണം വാങ്ങുന്നു. ഇത് അഴിമതിയാണ്.
അപൂര്‍വം ചിലര്‍ മാത്രമാണ് ഇതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത്. ലാഭക്കണ്ണോടെ മാത്രമാണ് പലരും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചത്. അബ്കാരി ബിസിനസ് നടത്തുന്നവര്‍ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ലേലം വിളിച്ച് നിയമനം നടത്തുന്നു. ഇക്കാര്യങ്ങളില്‍ മാനേജ്മെന്റജുകള്ക്കെതിരെ അന്വേഷണം നടത്തിയെങ്കിലും ആരും പരാതി നല്കാന് തയാറാവുന്നില്ല.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനങ്ങളായി മാറുന്നതിനെ അംഗീകരിക്കാനാവില്ല. ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ വിജിലന്‍സിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ചടങ്ങില്‍ മാനേജര്‍ ഫാ. ജോസഫ് പൈകട അദ്ധ്യക്ഷത വഹിച്ചു.
അടച്ചാക്ഷേപിക്കുന്നത് ഉചിതമല്ല: കര്‍ദ്ദിനാള്‍
കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സ്വാശ്രയ മേഖലയെ ഒന്നാകെ അടച്ചാക്ഷേപിക്കുന്ന ശൈലി ഉചിതമല്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിദ്യാഭ്യാസ മേഖലയില്‍ സഭകള്‍ക്കും സ്വാശ്രയ മാനേജ്മെന്റിനുമുള്ള സ്ഥാനം നിഷേധിക്കാനാവില്ലെന്നും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയായി കര്‍ദ്ദിനാള്‍ പറഞ്ഞു.
സ്വയംഭരണ കോളേജുകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന നടപടികളില്‍നിന്ന് സര്‍വ്വകലാശാലകള്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിഒസിയില്‍ നടന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ ഏകപക്ഷീയമായി ഭേദഗതി ചെയ്ത നടപടി അംഗീകരിക്കാനാവില്ല. 2014-15 ല്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെയും ബാച്ചുകളിലെയും അധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് വേതനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം.
എയ്ഡഡ്, സ്വാശ്രയ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കില്ലെന്ന നയം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: