ക്വാലലംപൂര്: മൂന്നുവര്‍ഷം മുന്‍പു കാണാതായ എംഎച്ച് 370 മലേഷ്യന്‍ വിമാനത്തിനുവേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. ഇതുവരെയുള്ള തെരച്ചിലുകള്‍ നിഷ്ഫലമായ സാഹചര്യത്തിലാണ് ഉള്‍ക്കടലിലെ തെരച്ചില്‍ അവസാനിപ്പിച്ചത്. ഓസ്ട്രേലിയ, മലേഷ്യന്‍, ചൈനീസ് സര്‍ക്കാരുകള്‍ സംയുക്തമായാണ് തെരച്ചില്‍ അവസാനിപ്പിച്ച വിവരം അറിയിച്ചത്.
ഓസ്ട്രേലിയയുടെ പടിഞ്ഞാറ് ഭാഗത്തായി 12,000 ചതുരശ്ര കിലോമീറ്റര്‍ ഭാഗത്തായിട്ടായിരുന്നു തെരച്ചില്‍ നടത്തിയിരുന്നത്. അത്യാധുനിക സംവിധാനങ്ങളുടെയും വിദഗ്ദരുടെയും സേവനം ഉപയോഗിച്ച് 160 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചായിരുന്നു തെരച്ചില്‍. എന്നാല്‍ ഇവിടെ നിന്നും ഒന്നു കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
വിമാനത്തിനായി ആദ്യം നടത്തിയ തെരച്ചിലുകള്‍ തെറ്റായ സ്ഥലത്തായിരുന്നെന്ന് അധികൃതര്‍ വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ആഴക്കടലില്‍ 120,000 ചതുരശ്ര കിലോമീറ്റര്‍ ഭാഗത്തിനു വടക്കോട്ടു മാറിയുള്ള 25,000 ചതുരശ്ര കിലോമീറ്റര്‍ മേഖല കൂടി തിരയണമെന്ന് അന്വേഷണസംഘം നിര്‍ദേശം മുന്നോട്ടുവച്ചിരുന്നെങ്കിലും തല്ക്കാലം തെരച്ചില്‍ നിര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ തെരച്ചില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം കനത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: