കുട്ടനാട്: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതിലെ അപാകത മൂലം കുട്ടനാടന്‍ മേഖലയിലെ ജലാശയങ്ങളില്‍ ലവണാംശം ക്രമാതീതമായി വര്‍ദ്ധിച്ചത് ജനജീവിതത്തെ ദുരിതത്തിലാക്കി. കൃഷിനാശം മാത്രമല്ല, രൂക്ഷമായ കൂടിവെള്ള ക്ഷാമവും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു തുടങ്ങി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ പല ഭാഗങ്ങളിലും അനുവദനീയമായ അളവിലും ഇരട്ടിയാണ് ഉപ്പുരസമുള്ളത്. കൃഷിയുള്ള കായല്‍ നിലങ്ങളില്‍ ലവണത്വം രണ്ട് ഡെസീസിമെന്‍സില്‍ താഴെയാണ് നില്കേണ്ടത്. ഒന്നിന് മുകളില്‍ വന്നാല്‍ പോലും നെല്ലിന്റെ വിളവ് കുറയാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
എന്നാല്‍ പുഞ്ചക്കൃഷി പുരോഗമിക്കുന്ന കായല്‍ മേഖലയില്‍ ഇത് മൂന്നിന് മുകളിലാണ് രേഖപ്പെടുത്തിയത്. പരിശോധനയില്‍ റാണി3.2, മാര്‍ത്താണ്ഡം3.1, ചിത്തിര2.2 എന്നിങ്ങനെയാണ് ലവണത്വത്തിന്റെ അളവ്. തോട്ടപ്പള്ളിയില്‍ ഇത് 4.3 ആയി ഉയര്‍ന്നിട്ടുണ്ട്. പുന്നമടയില്‍ 4.1, പള്ളാതുരുത്തി 3.3 എന്ന കണക്കാണ് കിട്ടിയത്.കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി മുന്‍വഷങ്ങളേക്കാള്‍ ജനങ്ങള്‍ വലഞ്ഞ് തുടങ്ങി.
കുടിക്കാനായി ആര്‍ഒ പ്ലാന്റുകളെയാണ് പല പ്രദേശങ്ങളിലും ജനങ്ങള്‍ ആശ്രയിക്കുന്നത്. കിലോമീറ്ററുകളോളം സഞ്ചരിച്ച് കൊണ്ടുവരുന്ന വെള്ളം പാചകത്തിനും മറ്റുമെടുക്കുമ്പോള്‍ മറ്റ് കാര്യങ്ങള്‍ക്കായി കായലിലെയും തോടുകളിലെയും വെള്ളമാണ് ഉപയോഗിച്ചിരുന്നത്.
കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളിലാണ് കുടിവെള്ള ദുരിതമേറയുമുള്ളത്. മറ്റിടങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷനുകള്‍ നിരന്തരമായി തകരാറിലാകുന്നതാണ് ജനങ്ങളെ വലയ്ക്കുന്നത്. ഓരുമുട്ടകള്‍ കൃത്യമായി സ്ഥാപിച്ചിരുന്നെങ്കില് ഉപ്പുവെള്ളത്തിന്റ് പ്രശ്നം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആര്‍ഒ പ്ലാന്റില്‍ നിന്നും ലഭിക്കുന്ന വെള്ളം കൊണ്ട് മാത്രം കാര്യങ്ങള്‍ നടക്കാത്ത സ്ഥിതിക്കും, കുട്ടനാട്ടില്‍ ഉപ്പുവെള്ളം കയറിയ സ്ഥിതിയും കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങള്‍ തണ്ണീര്‍ത്തട പദ്ധതി വേഗത്തിലാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് സ്വകാര്യ ലോബികള്‍ വാഹനസൗകര്യങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ വെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍ ഈ വെള്ളം എവിടെ നിന്നാണ് കൊണ്ടുവരുന്നതെന്ന് ഒരു വിവരവുമില്ല.
നിലവിലെ സ്ഥിതി നെല്‍ക്കൃഷിക്ക് ഭീഷണിയാണ്. കായല്‍ മേഖലയില്‍ നിലവില്‍ 45 മുതല്‍ 50 ദിവസം വരെ പ്രായമായ നെല്‍ചെടികളാണുള്ളത്. തെളിഞ്ഞ വെള്ളം ലഭിക്കാത്ത പക്ഷം ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യം വിളവിനെയും ബാധിക്കും.
കതിര് വന്ന സ്ഥലങ്ങളില്‍ ലവണത്വം രണ്ട് ഡെസീസിമെന്‍സില്‍ കൂടുതലാണെങ്കില്‍ വെള്ളം കയറ്റരുതെന്നാണ് കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: