കാണ്‍പുര്‍: 150 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂര്‍ ട്രെയിന്‍ അപകടം ഭീകരാക്രമണമാണെന്ന് സൂചന. കഴിഞ്ഞ വര്‍ഷം നവംബറിലുണ്ടായ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ ഒരാളുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് ബിഹാര്‍ പോലീസിന്റെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ബിഹാര്‍ പോലീസിന്റെ വെളിപ്പെടുത്തല്‍.
റെയില്‍ ട്രാക്കുകളില്‍ ഐഇഡികള്‍ സ്ഥാപിച്ചായിരുന്നു അട്ടിമറി നടന്നതെന്ന് അന്വേഷണ സംഘം പറയുന്നു. ബോംബ് സ്ഥാപിക്കാന്‍ ഐഎസ്ഐ പണം നല്‍കിയെന്നും നേപ്പാള്‍ വഴിയാണ് പണം ലഭിച്ചതെന്നും പിടിയിലായ മോട്ടി പാസ്വാന് എന്നയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ട്രാക്കിലെ ഫിഷ് പ്ലേറ്റുകള്‍ ഇളക്കിമാറ്റി അട്ടിമറിക്കു ശ്രമിച്ചെന്നും ഇയാള്‍ സൂചന നല്‍കുന്നുണ്ട്.
അട്ടിമറി, ഭീകരാക്രമണം തുടങ്ങിയ സൂചനകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളോട് കേസിന്റെ ചുമതല ഏറ്റെടുക്കാന്‍ ബിഹാര്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റോ, ഐബി ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി ഉടന്‍ ബിഹാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: