വിളപ്പില്‍(തിരുവനന്തപുരം): സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നു. തമിഴ്നാട്ടിലെ കൃഷിനാശവും പൊങ്കല്‍ ആഘോഷവുമാണ് പച്ചക്കറിയെ പൊള്ളിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. വിപണിയില്‍ പച്ചക്കറി വില കുത്തനെ ഉയര്‍ന്നിട്ടും ബദല്‍ സംവിധാനമൊരുക്കാതെ സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു.
രണ്ടാഴ്ചയായി നിലനില്‍ക്കുന്ന വിലക്കയറ്റം സംസ്ഥാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ ക്ഷേത്രോത്സവങ്ങള്‍ ആരംഭിച്ചതോടെ സസ്യാഹാരത്തിന് ആവശ്യക്കാര്‍ ഏറെയാണ്. ഈ സാഹചര്യം മുതലെടുത്താണ് മൊത്തവിതരണക്കാര്‍ വില വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് ചെറുകിടക്കാര്‍ ആരോപിക്കുന്നു. കിലോയ്ക്ക് പത്തുരൂപയായിരുന്ന വെള്ളരിക്കയ്ക്ക് ഇന്നലെ 90 രൂപയായിരുന്നു കമ്പോള വില.
മുരിങ്ങയ്ക്ക കിലോയ്ക്ക് 15 ല്‍ നിന്ന് 160 ലേക്കും അമരയ്ക്ക 10 ല്‍ നിന്ന് 60 രൂപയിലേക്കും ഉയര്‍ന്നു. കത്തിരിക്ക 20 രൂപയായിരുന്നത് രണ്ടാഴ്ചയായി 80 രൂപയാണ്. പച്ചമുളക് കിലോയ്ക്ക് 10 രൂപയായിരുന്നു ജനുവരി ആദ്യവാരത്തെ വില.
ഇപ്പോഴത് 80 രൂപയായി. കാബേജ്, പയര്‍, വെണ്ടയ്ക്ക, ഏത്തക്കായ്, ബീട്രൂട്ട്, തക്കാളി, പടവലം തുടങ്ങി പച്ചക്കറികള്‍ക്കെല്ലാം അന്‍പതു മുതല്‍ നൂറു രൂപവരെയാണ് വില വര്‍ധന.
തമിഴ്നാട്ടിലെ കമ്പോളങ്ങളുടെ നിയന്ത്രണം ഇടനിലക്കാര്‍ ഏറ്റെടുത്തതോടെയാണ് കേരളത്തില്‍ പച്ചക്കറികള്‍ക്ക് കൃത്രിമ ക്ഷാമവും വിലക്കയറ്റവും രൂക്ഷമായതെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു. ഇടയ്ക്ക് ഇത്തരത്തില്‍ അന്യസംസ്ഥാനക്കാര്‍ പച്ചക്കറികള്‍ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ചപ്പോള്‍ ബദല്‍ സംവിധാനമെന്നോണം ഇവിടെ ജൈവപച്ചക്കറി പ്രോത്സാഹിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ കാലാവസ്ഥ വ്യതിയാന വകുപ്പ് വഴി അനുവദിച്ച എട്ട് കോടിയോളം രൂപയാണ് അടുക്കളതോട്ടം നിര്‍മിക്കാനും മട്ടുപ്പാവ് കൃഷിക്കുമായി ചെലവഴിച്ചത്.
അന്യസംസ്ഥാനത്തു നിന്നുള്ള പച്ചക്കറികള്‍ക്ക് കേരളത്തില്‍ ആവശ്യക്കാര്‍ കുറയുന്നുവെന്ന് കണ്ടതോടെ വില കുറയ്ക്കാനും സാധനങ്ങള്‍ യഥേഷ്ടം എത്തിക്കുവാനും വിതരണക്കാര്‍ തയ്യാറായി. തമിഴ്നാട്ടില്‍ നിന്ന് വീണ്ടും കുറഞ്ഞ വിലയ്ക്ക് പച്ചക്കറി എത്തിതുടങ്ങിയതോടെ അടുക്കളതോട്ടവും ജൈവകൃഷിയും കേരളീയര്‍ ഉപേക്ഷിച്ചു.
കോയമ്പത്തൂര്‍, മേട്ടുപ്പാളയം ചന്തകളില്‍ നിന്നാണ് സംസ്ഥാനത്തേക്കുള്ള പച്ചക്കറികളുടെ പ്രധാനവരവ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഉത്പന്നങ്ങള്‍ ഇവിടെ എത്തിച്ചാണ് വില്‍പ്പന.
ചെറുകിട വ്യാപാരികളെ അകറ്റിനിര്‍ത്തി ഇടനിലക്കാരും മൊത്തവ്യാപാരികളുമാണ് ഈ കമ്പോളങ്ങളിലെ വില്‍പ്പന നിയന്ത്രിക്കുന്നതും വില നിശ്ചയിക്കുന്നതും. പച്ചക്കറികളുടെ സംഭരണം ഇവര്‍ മുഖേന ആയതിനാല്‍ വിലക്കയറ്റവും കൃത്രിമക്ഷാമവും സ്വാഭാവികം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: