തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയുടെ പരിപാടിക്കു ഭൂരിപക്ഷം മാധ്യമങ്ങള്‍ക്കും ക്ഷണമില്ല. അതേസമയം പാര്‍ട്ടി പത്രത്തേയും ചാനലിനേയും അടക്കം അഞ്ചു മാധ്യമങ്ങള്‍ക്കു മാത്രം ക്ഷണം. പരിസ്ഥിതി സാക്ഷരതാ പദ്ധതിയോടനുബന്ധിച്ച് തയാറാക്കുന്ന പരിസ്ഥിതി സാക്ഷരതാ ഡയറക്ടറിയുടെ വിവരശേഖരണത്തിന്റെ ഉദ്ഘാടനചടങ്ങിലാണ് സര്‍ക്കാര്‍ വേര്‍തിരിവ് കാട്ടിയത്. ചീഫ് സെക്രട്ടറിയുടെ ചേംബറിലാണ് പരിപാടി നടന്നത്.
ചിലര്‍ക്കുമാത്രം പ്രവേശന അനുവാദം നല്കി ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും സെക്രട്ടേറിയറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്കു നിര്‍ദേശവും നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഓഫീസര്‍ ഉത്തരവിറക്കുകയും മറ്റു മാധ്യമങ്ങളെ തടയുകയും ചെയ്തു. ആദ്യമായാണു സെക്രട്ടേറിയറ്റില്‍ നടക്കുന്ന ഒരു സര്‍ക്കാര്‍ പരിപാടിയില്‍ ചില മാധ്യമങ്ങളെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്ന ഉത്തരവ് ഇറക്കുന്നത്.
സംഭവം വിവാദമാവുകയും മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തുകയും ചെയ്തതോടെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഇടപെട്ടു. പരിപാടി സംഘടിപ്പിച്ച സാക്ഷരതാ മിഷന് അതോറിറ്റി നല്കിയ പട്ടിക പ്രകാരമാണ് ഉത്തരവ് നല്‍കിയതെന്നാണു ചീഫ്സെക്രട്ടറിയുടെ ഓഫീസ് നല്കിയ വിശദീകരണം. പിന്നീട് വിഷയത്തില്‍ ചീഫ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരോടു ക്ഷമാപണം നടത്തി.
വിഷയത്തില്‍ വിശദീകരണവും അന്വേഷണം പ്രഖ്യാപിക്കലുമായി സാക്ഷരതാ മിഷന് അതോറിറ്റി ഡയറക്ടര്‍ പി.എസ്. ശ്രീകലയും രംഗത്തെത്തി. പരിസ്ഥിതി സാക്ഷരതാ ഡയറക്ടറിയുടെ വിവരശേഖരണ ഉദ്ഘാടന പരിപാടിയില്‍ എല്ലാ മാധ്യമങ്ങളേയും ക്ഷണിച്ചു പങ്കെടുപ്പിക്കാതിരുന്നത് അത്യന്തം ഗൗരവമേറിയ കൃത്യവിലോപമാണ്. ചില മാധ്യമങ്ങളെ ഒഴിവാക്കിയത് ബോധപൂര്‍വമാണെന്നു കരുതേണ്ടിയിരിക്കുന്നു.
ചീഫ് സെക്രട്ടറിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ചു പ്രതികൂലമായ വാര്‍ത്തയ്ക്ക് അവസരമൊരുക്കിയവര്ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പരിസ്ഥിതി സാക്ഷരതാപദ്ധതി കോഓര്‍ഡിനേറ്റര്‍ എസ്.പി. ഹരിഹര ഉണ്ണിത്താന്, പിആര്‍ഒ എസ്. പ്രദീപ്കുമാര്‍ എന്നിവര്‍ക്കു നല്കിയ മെമ്മോയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: