കൊച്ചി: ചക്കിട്ടപ്പാറ ഖനനക്കേസില്‍ തുടര്‍ നടപടി വേണ്ടെന്ന വിജിലന്‍സ് ശുപാര്‍ശയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടി.
സര്‍ക്കാരിനു നഷ്ടമുണ്ടായില്ലെന്നും അന്യായമായ സാമ്പത്തിക നേട്ടം ആര്‍ക്കും ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി തുടര്‍ നടപടികള്‍ വേണ്ടെന്നു വയ്ക്കാന്‍ കഴിയില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. കോഴിക്കോട് നരിക്കുനി സ്വദേശി വി.പി. മൊയ്തീന്‍കുട്ടിയാണ് ഹര്‍ജി നല്‍കിയത്.
ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ വില്ലേജുകളിലായി 741. 605 ഹെക്ടര്‍ ഭൂമിയില്‍ ഖനനം നടത്താന്‍ എംഎസ്പിഎല്‍ ലിമിറ്റഡ് കമ്പനിക്ക് അനുമതി നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന് 2013 ഡിസംബര്‍ ഒമ്പതിന് കേസ് അന്വേഷിക്കാന്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു.
ചക്കിട്ടപ്പാറ ഖനനത്തിന് സ്വകാര്യ കമ്പനി സ്വാധീനത്തിലൂടെയാണ് അനുമതി നേടിയതെന്നും വനം വകുപ്പിന്റെയും സ്വകാര്യ കമ്പനികളുടെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഖനനത്തിന് അനുമതി നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
എന്നാല്‍, പിന്നീട് ഭൂമി പാട്ടത്തിനു വിട്ടു നല്കാത്തതിനാല് സര്‍ക്കാരിന് നഷ്ടമുണ്ടായില്ലെന്നും തുടര്‍ നടപടി വേണ്ടെന്നുമായിരുന്നു വിജിലന്‍സിന്റെ ശുപാര്‍ശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: