തിരുവനന്തപുരം: അധ്യാപകരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും കോടികളുടെ കോഴ വാങ്ങുന്ന എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് ആര്‍ജവമുള്ള നടപടികള്‍ സ്വീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്.
അല്ലാതെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനങ്ങളായി മാറിയിട്ടുണ്ടെന്ന കാര്യം പ്രസംഗിച്ച് കൈയടി നേടുകയല്ല മുഖ്യമന്ത്രി പിണറായി വിജയന് ചെയ്യേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
എയിഡഡ് വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണ്. ഒരു വിഭാഗം സ്ഥാപനങ്ങള്‍ വന്‍തോതില്‍ കോഴ വാങ്ങാനുള്ള പ്രധാന കാരണം ഇത്തരം സ്ഥാപനങ്ങളില്‍ അധ്യാപക നിയമനം നടത്താനുള്ള അവകാശം മാനേജ്മെന്റുകള്‍ക്കാണ് എന്നതാണ്.
പക്ഷേ ശമ്പളം നല്‍കുന്നത് സര്‍ക്കാരും. അധ്യാപക നിയമനത്തിലൂടെ മാനേജ്മെന്റുകള്‍ ലക്ഷങ്ങള്‍ കോഴ വാങ്ങുന്നു. വിദ്യാര്‍ഥികളില്‍നിന്നും ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ കോഴ വാങ്ങുന്നുമുണ്ട്. അധ്യാപക നിയമനത്തിലൂടെ കോഴ വാങ്ങാനുള്ള നടപടി അവസാനിപ്പിക്കാന്‍ ഇവിടങ്ങളിലെ നിയമനം പിഎസ്സിക്ക് വിടുകയാണ് വേണ്ടത്. അക്കാര്യത്തില്‍ ഒരു നടപടിയെടുക്കാനും സര്‍ക്കാരിന് ധൈര്യമില്ലന്ന് മുരളീധരന് പറഞ്ഞു.
ഊമക്കത്തുകളുടെ അടിസ്ഥാനത്തില്‍പോലും അന്വേഷണം നടത്തുന്ന വിജിലന്‍സിന് എയിഡഡ് വിദ്യാലയങ്ങളുടെ കാര്യത്തില്‍ അന്വേഷണം നടത്താനാകാത്തത് പരിഹാസ്യമാണ്. വന്‍തുക കോഴവാങ്ങുന്ന ഒരു വിഭാഗം എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ആര്‍ജവമുണ്ടായിരുന്നെങ്കില്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ വിജിലന്‍സിനു നിര്‍ദേശം നല്‍കുകയാണ് പിണറായി വിജയന് ചെയ്യേണ്ടത്.
വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ കാലാകാലങ്ങളില്‍ ഇടത് വലത് സര്‍ക്കാരുകള്‍ എയിഡഡ് വിദ്യാലയങ്ങള്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. ഒരു വശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു നല്‍കുകയും മറുവശത്ത് ഈ മാനേജ്മെന്റുകള്‍ കോഴ വാങ്ങുകയാണെന്ന ആക്ഷേപമുയര്‍ത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് നിറഞ്ഞ തരംതാണ നടപടിയായി മാത്രമേ കാണാന്‍ കഴിയൂ എന്നും വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: