തിരുവനന്തപുരം: സിപിഎം സംസ്ഥാനസമിതിയംഗവും മുന്‍ എല്‍എല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരപുത്രി നടത്തുന്ന കേരള ലോ അക്കാദമി ലോ കോളേജിനെതിരെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രക്ഷോഭം തുടരുന്നു.
വിദ്യാര്‍ത്ഥികളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട് ലോ അക്കാദമിയില്‍ എബിവിപി നടത്തിവരുന്ന നിരാഹാരസമരം തുടരുകയാണ്. മരണംവരെ നിരാഹാരം അനുഷ്ഠിക്കാനുള്ള തീരുമാനത്തിലാണ് എബിവിപി ഉള്‍പ്പെടെയുള്ള സംഘടനകള്‍. എസ്എഫ്ഐ ഒഴികെയുളള സംഘടനകളുമായി ചേര്‍ന്ന് സംയുക്ത നിരാഹാരസമരമാണ് എബിവിപി നടത്തുന്നത്.
എബിവിപി യൂണിറ്റ് പ്രസിഡന്റ് പുഞ്ചക്കരി അഭിജിത്ത്, വൈസ്പ്രസിഡന്റ് കെ.പി. അഭിനന്ദ് എന്നിവരാണ് സമരപ്പന്തലിലുള്ളത്. ഇവര്‍ക്കു ശക്തമായ പിന്തുണയുമായി പ്രവര്‍ത്തകരുമുണ്ട്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന ശക്തമായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും യാതൊരുകാരണവശാലും സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നും പുഞ്ചക്കരി അഭിജിത്ത് പറഞ്ഞു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ, സമരം ഒത്തുതീര്‍ന്നാലും ഇവര്‍ പിന്നീട് ലോ അക്കാദമിയില്‍ കയറുമ്പോള്‍ പ്രതികാരനടപടികള്‍ സ്വീകരിക്കുമെന്ന സമീപനമാണ് പ്രിന്‍സിപ്പലിന്റേത്.
കഴിഞ്ഞ കുറേനാളായി പ്രിന്‍സിപ്പലുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. വിദ്യാര്‍ത്ഥികളെ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതും ബാത്ത് റൂമില്‍ ക്യാമറ സ്ഥാപിച്ചിരിക്കുന്നതും കോളേജ് പരിസരങ്ങളിലും ക്ലാസ് റൂമിലും അംഗീകരിക്കാനാകാത്തവിധം ക്യാമറാനിരീക്ഷണത്തിലാക്കിയതും ഇന്റേണല്‍മാര്‍ക്ക് നല്‍കുന്നതിലെ പക്ഷപാതിത്വവുമാണ് വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നത്. അതിനിടെ വിദ്യാര്‍ത്ഥിസമരത്തിന് പിന്തുണയുമായി ഹോസ്റ്റലിലെ 50 ഓളം വരുന്ന വിദ്യാര്‍ത്ഥിനികളും സമരമാര്‍ഗ്ഗത്തിലേക്കു തിരിഞ്ഞിട്ടുണ്ട്. ഹോസ്റ്റലിലെ കുട്ടികള്‍ക്ക് യാതൊരുവിധ സ്വാതന്ത്ര്യവും പ്രിന്‍സിപ്പല്‍ അനുവദിക്കുന്നില്ലെന്നും അവരുടെ ഒരു ബന്ധുവാണ് ഭരണം നടത്തുന്നതെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്.
സമരത്തിന് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് എബിവിപി ദേശീയ നിര്‍വാഹകസമിതിയംഗം അശ്വിന് രാധാകൃഷ്ണന്, മുന്‍ സംസ്ഥാന സെക്രട്ടറി പ്രസാദ്, ജില്ലാ സമിതിഅംഗം അഖില്‍, ബിജെപി ജില്ലാ സെക്രട്ടറി അഞ്ജന, ബിജെപി വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി മനു പ്രദീപ് എന്നിവര്‍ സമരപന്തലിലെത്തി.
ഇതിനിടെ അക്കാദമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം രംഗത്തെത്തി. ചീത്തപ്പണത്തിന്റെ വേദാന്തങ്ങളായി സ്വാശ്രയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മാറിക്കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ലോ അക്കാദമിയില്‍ നടന്ന മാനേജുമെന്റ് അതിക്രമങ്ങളെന്ന് സെല്‍ഫ് ഫിനാന്‍സ് ആന്‍ഡ് അണ്‍എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എംപ്ലോയീസ് യൂണിയന് (എഐടിയുസി)സംസ്ഥാന പ്രസിഡന്റ് കൂടിയായ ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തണം.
മാനേജുമെന്റുകളുടെ മനുഷ്യത്വ രഹിതമായ നടപടികളില്‍ നിന്ന് വിദ്യാലയങ്ങളെ മോചിപ്പിച്ച് വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കണം. അവിടങ്ങളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെയും അനധ്യാപകരുടെയും അവസ്ഥയും അതീവ ദയനീയമാണ്. അവര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമനിര്‍മ്മാണം അനിവാര്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: