കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദളിത് പീഡനങ്ങള്‍ ഉത്കണ്ഠയും ആശങ്കയും ജനിപ്പിക്കുന്നതാണ്. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നതിനേക്കാള്‍ ക്രൂരമായ സംഭവങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവരുന്നു. ദളിത് വിഭാഗങ്ങളുടെ സംരക്ഷകരെന്ന് നടിച്ച് അവരുടെ വോട്ടുവാങ്ങി അധികാരത്തിലെത്തിയ ഇടതുപക്ഷം അവരെ പുറംകാലിന് തൊഴിക്കുകയാണ്. കോട്ടയം നാട്ടകം സര്‍ക്കാര്‍ പോളിടെക്നിക്കിലെ ഹോസ്റ്റല്‍ മുറിക്ക് എസ്എഫ്ഐ നേതാക്കള്‍ പുലയക്കുടില്‍ എന്ന് പേരിട്ട് ദളിത് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാനുള്ള ഇടിമുറിയാക്കി മാറ്റിയെന്ന വാര്‍ത്ത ഇടതുപക്ഷത്തിന്റെ മാടമ്പിത്തരം കേരളത്തിന് മനസ്സിലാക്കി കൊടുത്തു. ചെറുമന് കുടില്‍ മതിയെന്ന ഇടതു ധാര്‍ഷ്ട്യം സാംസ്കാരിക കേരളത്തിന് അപമാനമാണ്.
എസ്എഫ്ഐക്കാരുടെ പീഡനം സഹിക്കാതെ ചെറുത്തു നില്ക്കാന് ശ്രമിച്ച അവിനാശിനെ വിഷക്കള്ള് കുടിപ്പിച്ചതുമൂലം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായി. മരണത്തോട് മല്ലടിച്ച് ജീവിതത്തിലേക്ക് തിരികെ വരാന്‍ ശ്രമിക്കുന്ന ഈ വിദ്യാര്‍ത്ഥിയെ കാണാന്‍ മുഖ്യമന്ത്രി തയ്യാറായില്ല എന്നതും ലജ്ജാകരമാണ്. ഇതിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതികരിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് തല്ലിയൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോട്ടയത്ത് ദളിത് വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടതെങ്കില്‍ തിരുവനന്തപുരത്ത് വനവാസി വിദ്യാര്‍ത്ഥിയാണ് എസ്എഫ്ഐയുടെ ക്രൂരതയ്ക്ക് ഇരയായത്. കാര്യവട്ടം ക്യാമ്പസ്സിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയായ വനവാസി വിഭാഗത്തില്‍പ്പെട്ട രാജേഷ് ബാബുവിനും നേരിടേണ്ടി വന്നത് ജാതീയമായ അധിക്ഷേപമാണ്. എംജി സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി വിമലിനെ മര്‍ദ്ദിച്ച് മൃതപ്രായമാക്കിയതും എസ്എഫ്ഐ നേതാക്കളാണ്.
തിരുവനന്തപുരം കണ്ണമ്മൂലയില്‍ സിപിഎം അക്രമികള്‍ വെട്ടിക്കൊന്ന വിഷ്ണു എന്ന 19 വയസ്സുകാരനും ദളിത് വിഭാഗത്തില്‍പ്പെട്ടതായിരുന്നു. ചെറുക്കാന്‍ ശ്രമിച്ച വിഷ്ണുവിന്റെ അമ്മയും ചെറിയമ്മയും ഇപ്പോഴും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ ബിജെപി ബൂത്ത് പ്രസിഡന്റായ അനില്‍കുമാര്‍ എന്ന ദളിത് യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയാണ് സിപിഎമ്മുകാര്‍ കുത്തിക്കൊന്നത്. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ മലപ്പുറം പരപ്പനങ്ങാടിയില്‍ ബിജെപി ഏരിയാ പ്രസിഡന്റും ദളിത് വിഭാഗത്തില്‍പ്പെട്ടയാളുമായ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ സിപിഎം നടത്തിയ അതിക്രമം കണ്ണില്‍ ചോരയില്ലാത്ത വിധം ക്രൂരമായിരുന്നു. വീട് തകര്‍ത്തശേഷം കിണറ്റില്‍ മനുഷ്യ വിസര്‍ജ്ജ്യവും തലമുടിയും നിക്ഷേപിച്ചാണ് സിപിഎം പ്രതികാരം ചെയ്തത്. കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ ദളിത് വിഭാഗങ്ങളുടെ കൊലമുറിയായി മാറുകയാണ്.
കൊല്ലം കുണ്ടറയില്‍ കുഞ്ഞുമോനെന്ന ദളിത് യുവാവിനെ തല്ലിക്കൊന്നത് പോലീസ് സ്റ്റേഷനകത്തായിരുന്നു. പിണറായി വിജയന് അധികാരത്തിലെത്തിയ ശേഷം 400 ദളിത് പീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 35 പട്ടികജാതി-വനവാസി പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പിന്നാക്ക ജാതിക്കാരുടെയും പിന്തുണയോടെ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ സംസ്ഥാന പിന്നാക്ക ക്ഷേമവകുപ്പിനെ നോക്ക് കുത്തിയാക്കി. പിന്നാക്കജാതി വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ ക്ഷേമപദ്ധതികള്‍ അട്ടിമറിക്കുകയാണ്. വിശ്വകര്‍മ്മ സമൂഹപെന്‍ഷന്‍, മണ്‍പാത്ര തൊഴിലാളികള്‍ക്കുള്ള ധനസഹായം, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, ബാര്‍ബര്‍ തൊഴിലാളികള്‍ക്കുള്ള ധനസഹായം, വിദേശ സ്കോളര്‍ഷിപ്പ്, മത്സര പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തിയ ധനസഹായം തുടങ്ങിയവ പിന്നാക്കജാതിക്കാര്‍ക്ക് നഷ്ടമാകുകയാണ്.
എണ്‍പത്തിയൊന്ന് കോടിരൂപയാണ് പിന്നാക്കവിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നതിന് നീക്കിവച്ചിട്ടുള്ളത്. ഇതില്‍ രണ്ട് കോടിരൂപ മാത്രമാണ് ചെലവാക്കിയത്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുവാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കെ സര്‍ക്കാരും പിന്നാക്ക ക്ഷേമവകുപ്പും ഉപഭോക്താക്കളെ കണ്ടെത്താതെ ഇരുട്ടില്‍ തപ്പുകയാണ്. കേരളത്തില്‍ നടക്കുന്ന ഭൂസമരങ്ങള്‍ക്കു പിന്നില്‍ ദളിത് പിന്നോക്ക വിഭാഗങ്ങളാണ്. അഞ്ച് ലക്ഷം ഏക്കര്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാരിന്റെപക്കലുണ്ടായിട്ടും മൂന്ന് ലക്ഷം കുടുംബങ്ങള്‍ ഒരു സെന്റ് ഭൂമി പോലും ഇല്ലാത്തവരായുണ്ടെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. എന്നിട്ടും ഭൂസമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
പകരം സമരങ്ങള്‍ അട്ടിമറിക്കാനാണ് ഇടതുമുന്നണിയും സര്‍ക്കാരും ശ്രമിക്കുന്നത്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ദളിത് പിന്നാക്ക സംഘടനകള്‍ സ്വയം ശക്തിപ്രാപിക്കണമെന്ന സി.കെ. ജാനുവിന്റെ ആവശ്യം ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. കേരളത്തില്‍ നടക്കുന്ന ചെറുതും വലുതുമായ ഭൂസമരങ്ങള്‍ ഏകോപിപ്പിച്ച് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കാന് ബിജെപി തീരുമാനിച്ചിരിക്കുകയാണ്. അത് കേരളത്തിന്റെ സാമൂഹ്യ- രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: