കൊച്ചി: കേന്ദ്ര റെയില്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ റെയില്‍വേ നല്കിയ മുഖ്യ ശുപാര്‍ശയില്‍ കൊച്ചി- ഷൊര്‍ണൂര്‍ വഴിയില്‍ മൂന്നാം പാതയും നേമത്ത് കോച്ച് ടെര്‍മിനലും.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ബജറ്റിനു മുന്‍പ് കൂടിയാലോചനയോ ആസൂത്രണമോ നടത്തി കേന്ദ്ര സര്‍ക്കാരിന് യഥാസമയം പദ്ധതിയൊന്നും നല്‍കിയിട്ടില്ല. ഇത്തവണ റെയില്‍വേ പ്രത്യേക ബജറ്റില്ല, പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തി ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്.
കേന്ദ്ര ബജറ്റിനു മുന്‍പ്, റെയില്‍വേ ബോര്‍ഡ് സോണല്കേന്ദ്രങ്ങളോട് ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങള്‍ വാങ്ങും; സോണുകള്‍ ഡിവിഷനുകളോടും.
സംസ്ഥാനത്തെ ജനപ്രതിനിധികളും സര്‍ക്കാരും സമര്‍പ്പിക്കുന്ന പദ്ധതികളും വിലയിരുത്തിയാണ് റെയില്‍ ബജറ്റ് ആസൂത്രണം ചെയ്യുക. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയും മുന്‍ഗണനയും നിര്‍ദ്ദേശിച്ചിട്ടില്ല, ഇതിന് പ്രത്യേക യോഗം ചേര്‍ന്നിട്ടുമില്ല.
സംസ്ഥാനത്തെ റെയില്‍വേ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ പ്രധാനം എറണാകുളം-ഷൊര്‍ണൂര്‍ വഴിയില്‍ മൂന്നാം പാതയാണ്.
നിലവിലുള്ള ഇരട്ടപ്പാതയില്‍ ഗതാഗതശേഷി 85 % ഉപയോഗത്തിലാണ്. കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള ഇരട്ടിപ്പിച്ച പാതകളില്‍ വണ്ടിയോടുമ്പോള്‍ എറണാകളും- ഷൊര്‍ണൂര്‍ പാതയില്‍ തിരക്കു കൂടും. പാളങ്ങളിലെ താത്കാലിക അറ്റകുറ്റപ്പണികള്‍ പോലും നടക്കാതാകും. ഇതിന് മൂന്നാം പാത വേണം.
തലസ്ഥാനംവരെയോടുന്ന വണ്ടികളുടെ എണ്ണം കൂടിയതോടെ തമ്പാനൂര്‍ സ്റ്റേഷനില്‍ പിറ്റ് ലൈന്‍ പരിശോധനകള്‍ക്ക് സൗകര്യം പോരാതായി.
കൊച്ചുവേളി സ്റ്റേഷനിലും സൗകര്യം പോര. ഈ സാഹചര്യത്തില്‍ നേമം സ്റ്റേഷന് വികസിപ്പിച്ച് കോച്ച് ടെര്‍മിനല്‍ ആക്കണമെന്നാണ് ശുപാര്‍ശ. എറണാകുളത്തെ മാര്‍ഷലിങ് യാഡ് സൗകര്യം വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശയാണ് മറ്റൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: