ന്യൂദല്‍ഹി: ബഡി സംവിധാനത്തിന്റെ മറവില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സഹായികളായ ജവാന്മാരെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ കരസേന തീരുമാനിച്ചു.
ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ തേജ് പ്രതാപ് യാദവും സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ജി. സിങ്ങും സാമൂഹ്യമാധ്യങ്ങളില്‍ തങ്ങളുടെ ദുരിതങ്ങളെക്കുറിച്ച് പോസ്റ്റിട്ട സാഹചര്യത്തിലാണ് അന്വേഷണം.
അതിനിടെ സൈനികര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നത് കര്‍ശനമായി വിലക്കാന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് നിര്‍ദേശം നല്കി. റാവത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ലാന്‍സ് നായിക് യാഗ്യ പ്രതാപ് സിങ് തന്റെ ദുരിതങ്ങള്‍ സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണ് നിര്‍ദേശം.
ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുപണി ചെയ്യാന്‍ സഹായികളായ ജവാന്മാര് നിര്‍ബന്ധിതരാകുന്നുണ്ടെന്ന് ലാന്‍സ് നായക് യാഗ്യ പ്രതാപ് സിങ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വെളിപ്പെടുത്തി.
സഹായക് സംവിധാനം പിന്‍വലിച്ചാല്‍ സിവിലിയന്മാരെ സഹായികളായി ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. സഹായക് സംവിധാനത്തിനായി പ്രത്യേകമായ ഒരു സേനയെ രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: