കണ്ണൂര്‍: പ്രകൃതി സംരക്ഷണത്തെക്കുറിച്ചും കാര്‍ഷിക സംസ്കൃതിയെക്കുറിച്ചും നാടന്‍പാട്ട് കലാകാരന് ജയചന്ദ്രന് കടമ്പനാടിന്റെ നേതൃത്വത്തിലുള്ള സംഘം നാടന്‍പാട്ട് അവതരിപ്പിച്ചപ്പോള്‍ നാടന്വെള്ളരിക്കകള് ഉപഹാരമായി നല്കി കുരുന്നുവിദ്യാര്ത്ഥികളും ഹരിതകേരളം മിഷന്റെ ഭാഗമായി. ഹരിതകേരളം മിഷന് സന്ദേശപ്രചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സജ്ജമാക്കിയ ഹരിത എക്സ്പ്രസ് കലാജാഥയ്ക്ക് പാനൂരില്‍ നല്കിയ സ്വീകരണത്തിലാണ് കലാകാരന്മാര്ക്ക് ഉപഹാരവുമായി സമീപത്തെ കണ്ണംവള്ളി എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത്.
നാളെക്കായി പുഴകളും മണ്ണും വായുവും ജലസ്രോതസുകളും സംരക്ഷിക്കാന്‍ ഇന്ന് നമുക്ക് കൈകോര്‍ക്കാം എന്ന സന്ദേശവുമായി ജയചന്ദ്രന് കടമ്പനാടിന്റെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാണ് കലാപരിപാടികള്‍ അവതരിപ്പിച്ചത്. പരിപാടി കാണാന്‍ എത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരുമുള്‍പ്പെടെയുള്ള സദസ്സ് നാടന്‍പാട്ടുകള്‍ ഏറ്റുപാടി. ബാന്റ്മേളത്തിന്റെ അകമ്പടിയോടെ വിദ്യാര്‍ത്ഥികളും സ്കൗട്ട്, ഗൈഡ്സ് അംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും ജനപ്രതിനിധികളും അണിനിരന്ന ഘോഷയാത്രയോടെയാണ് കലാജാഥയ്ക്ക് സ്വീകരണം നല്‍കിയത്.
പാനൂര്‍ പിആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ഹരിത എക്സ്പ്രസ്സിനു നല്കിയ സ്വീകരണച്ചടങ്ങ് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.റംല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ കുഞ്ഞബ്ദുള്ള അധ്യക്ഷനായി.
മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിന് ശേഷം ഹരിത എക്സ്പ്രസ് തലശ്ശേരിയില്‍ സമാപിച്ചു. പയ്യന്നൂര്‍, കണ്ണൂര്‍ ടൗണ്‍സ്ക്വയര്‍, പട്ടുവം, ഗവ.എഞ്ചിനീയറിംഗ് കോളേജ്, മട്ടന്നൂര്‍ ബസ് സ്റ്റാന്റ്, ഇരിട്ടിപഴയ ബസ് സ്റ്റാന്റ്, പിണറായി എന്നിവിടങ്ങളിലും ആവേശകരമായ സ്വീകരണമാണ് കലാജാഥയ്ക്ക് ലഭിച്ചത്.
ഡിസംബര്‍ എട്ടിന് സംസ്ഥാന തലത്തില്‍ വന്‍ജനകീയ പങ്കാളിത്തത്തോടെ തുടക്കം കുറിച്ച ഹരിത കേരളം മിഷനുമായി ബന്ധപ്പെട്ട മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍, മുഖ്യമന്ത്രി പിണറായി വിജയന്, ഗായകന് കെ.ജെ യേശുദാസ്, ചലച്ചിത്രതാരം മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ സന്ദേശങ്ങളടങ്ങിയ വീഡിയോ എന്നിവയുടെ പ്രദര്‍ശനം എന്നിവ ഉള്‍പ്പെട്ടതാണ് ഹരിത എക്സ്പ്രസ്. കൊല്ലത്ത് നിന്നാരംഭിച്ച കലാജാഥ ജില്ലയിലെ പര്യടനത്തിന് ശേഷം തിരുവനന്തപുരത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: