വിധിനിര്ണയങ്ങളില് കുരുങ്ങിവീണും അപ്പീലും ലഭിക്കാതെ ഒടുവില്‍ കോടതി വഴിയെത്തി ഒന്നാംസ്ഥാനം നേടി നന്ദകുമാര്‍. ‘ഭരതനാട്യം ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലാണ് തളരാത്ത മനോവീര്യവുമായി വേദിയില്‍ നിറഞ്ഞാടി നന്ദകുമാര്‍ താരമായത്. ആതിഥേയരായ കണ്ണൂരിനു വേണ്ടിയാണ് ആര്.നന്ദകുമാര്‍ വേദിയിലെത്തിയത്. സദസ്സിനെ കോള്മയിര് കൊള്ളിച്ചുകൊണ്ടുള്ള പകര്‍ന്നാട്ടമായിരുന്നു നന്ദകുമാറിന്റേത്.
കലോത്സവം തുടങ്ങുന്ന ദിനത്തിലാണ് തലശേരി മുന്‍സിപ്പല്‍ കോടതിയില്‍ നിന്നും അപ്പീലുമായി നന്ദകുമാറെത്തിയത്. തലശ്ശേരിയില്‍ നടന്ന ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയെങ്കിലും ഒന്നാംസ്ഥാനം ലഭിക്കാത്തതിനാല്‍ നന്ദകുമാറിന് സംസ്ഥാനതലത്തിലേക്ക് അവസരം നിഷേധിച്ചു. ഡിഡിഇക്ക് പരാതി നല്‍കിയെങ്കിലും ഗുണമുണ്ടായില്ല. ഒടുവില്‍ രക്ഷിതാക്കള്‍ തലശേരി മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഇരിട്ടി എടൂര്‍ സെന്റ്മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയാണ് ഈ മിടുക്കന്.
2014, 2015 വര്‍ഷങ്ങളില്‍ ഹൈസ്കൂള്‍ വിഭാഗം ‘നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ ചരിത്രമുണ്ട് നന്ദകുമാറിന്. അടുത്ത ദിവസം നടക്കുന്ന നാടോടിനൃത്തത്തിലും അപ്പീല്‍വഴി യോഗ്യതയ്ക്കായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട് നന്ദകുമാര്‍. ഇരിട്ടി കുയിലൂരിലെ നന്ദനത്തില്‍ ആര്. ഹരിദാസിന്റെയും എം.കെ.ബിന്ദുവിന്റെയും മകനാണ്. സഹോദരി നന്ദന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: