കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താനുളള സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് ആദ്യവാരം സംഘടിപ്പിക്കുന്നതിന് പുന:സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുളള സെല്ലിന്റെ ആദ്യയോഗം തീരുമാനിച്ചു.
സെല്‍ ചെയര്മാന് മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. നേരത്തെ അപേക്ഷ സ്വീകരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൂക്ഷ്മപരിശോധന നടത്തിയ പട്ടികയിലുള്‍പെട്ടവര്‍ക്കാണ് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. 2013 ലെ മെഡിക്കല്‍ ക്യാമ്പിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും രോഗികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുക.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ശുപാര്‍ശ ചെയ്ത നഷ്ടപരിഹാരത്തിന്റെ മൂന്നാം ഗഡു മൂന്നുമാസത്തിനകം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. ബാരലുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് എറണാകുളം എച്ച്ഐഎല്ലുമായും ഈ രംഗത്തെ വിദഗ്ധരുമായും ചര്‍ച്ച നടത്താന്‍ ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബുവിനെ ചുമതലപ്പെടുത്തി.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങളെയും ബിപിഎല്‍ പട്ടികയിലുള്‍പ്പെടുത്തി റേഷന്‍ ലഭ്യമാക്കുന്നതിനും പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുളിയാറില്‍ സ്ഥാപിക്കുന്ന പുനരധിവാസ ഗ്രാമത്തിന് ആദ്യഗഡുവായി അഞ്ചുകോടി രൂപ ചെലവഴിക്കുന്നതിന് ഭരണാനുമതി നല്‍കും. ദുരിതബാധിതരുടെ മൂന്നുലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തളളുന്നതിനാവശ്യമായ തുക വകമാറ്റുന്നതിന്സര്ക്കാര് അനുമതി തേടുന്നതിനും തീരുമാനമായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ പ്രതിനിധികളേയും അംഗങ്ങളാക്കുന്നതിനുളള പട്ടിക ജില്ലാഭരണകൂടം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും. നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതികള്‍ മാര്‍ച്ചിനകം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തും. പല കാരണങ്ങളാല്‍ നടപ്പിലാകാത്ത പദ്ധതികള്‍ ഉപേക്ഷിക്കുന്നതിനും യോഗം അനുമതി നല്കി. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുളള നാലും കേരള വാട്ടര്‍ അതോറിറ്റിയുടെ പത്തും പ്രോജക്ടുകളാണ് ഒഴിവാക്കുന്നത്.
നിലവില്‍ 5848 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുളളത്. ഇതില്‍ 610 പേരുടെ ഉത്തരവിനായി കാത്തിരിക്കുകയാണ്. ഇതുവരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സക്കായി 17 ആശുപത്രികളില്‍ എട്ടു കോടി രൂപ ചെലവഴിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരികബാധിത പട്ടിക സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: