കോട്ടയം: രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ത്ത കള്ളപ്പണത്തിനെതിരെയുള്ള നടപടികള്‍ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി എം. വെങ്കയ്യനായിഡു പ്രസ്താവിച്ചു.
കോട്ടയത്ത് ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളപ്പണക്കാര്‍ക്കെതിരെയുള്ള നടപടികള്‍ വിജയം കണ്ടു. ഇന്ന് രാജ്യത്തിന്റെ കറന്‍സിക്ക് ആഗോളതലത്തില്‍ വിലയുണ്ട്. ഇതുവഴി സാമ്പത്തിക മേഖലയില്‍ കൈവരുന്ന നേട്ടങ്ങളുടെ ഗുണഭോക്താക്കളായി മാറുന്നത് ഇവിടുത്തെ സാധാരണക്കാരായിരിക്കും. വലിയവനും ചെറിയവനും എന്നുള്ള അന്തരത്തിനും മാറ്റങ്ങളുണ്ടാകും. ഇനി അനധികൃത സ്വര്‍ണ്ണവും, ബിനാമി സ്വത്ത് ഇടപാടുകള്‍ കണ്ടെത്തുന്നതിനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഈ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യം സാമ്പത്തികമായി ഭദ്രതയിലെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം നടത്തിവരുന്ന അക്രമങ്ങളെ വളരെ ശക്തമായ ഭാഷയിലാണ് വെങ്കയ്യ അപലപിച്ചത്. രാജ്യത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു.
സമകാലിക വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള രാഷ്ട്രീയ പ്രമേയങ്ങളും കൗണ്‍സില്‍ അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: