ആലപ്പുഴ: ജില്ലയില്‍ ഒന്നു മുതല്‍ 19 വയസുവരെയുള്ള 4,50,862 പേര്‍ക്ക് വിരമരുന്നു നല്‍കുമെന്ന് ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് പറഞ്ഞു. ഫെബ്രുവരി 10ന് അങ്കണവാടികള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വരെ പഠിക്കുന്നവര്‍ക്കാണ് ആല്‍ബെന്റസോള്‍ ഗുളിക നല്‍കുന്നത്. വിരമരുന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കൂടിയ യോഗത്തില്‍ കളക്ടര്‍ അദ്ധ്യക്ഷത വഹിച്ചു.
രണ്ടുവയസുവരെയുള്ളവര്ക്ക് 200 മില്ലീഗ്രാമിന്റെ ഒരു ഗുളികയും രണ്ടു മുതല്‍ 19 വയസുവരെയുള്ളവര്‍ക്ക് 400 മില്ലീഗ്രാമിന്റെ ഗുളികയുമാണ് നല്‍കുക. സ്കൂള്‍, പ്രീപ്രൈമറി-ഡേകെയര്‍, അങ്കണവാടികള്‍ എന്നിവ വഴിയാണ് വിതരണം. 10ന് മരുന്നു ലഭിക്കാത്തവരെ കണ്ടെത്തി 15ന് മരുന്നു ലഭ്യമാക്കും. ഒന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള 1,05,001 പേര്‍ക്കും ആറിനും പത്തിനും ഇടയില്‍ പ്രായമുള്ള 1,71,247 പേര്‍ക്കും 10നും 19നും ഇടയില്‍ പ്രായമുള്ള 1,74,614 പേര്‍ക്കുമാണ് മരുന്ന് നല്‍കുക.
ജില്ലയിലെ 134 ഹയര്‍സെക്കന്‍ഡറി സ്കൂളിലും 22 വിഎച്ച്എസ്എസുകളിലും 225 ഹൈസ്കൂളിലും 255 യുപി സ്കൂളിലും 427 എല്‍പി സ്കൂളിലും 2,121 അങ്കണവാടികളിലും 198 പ്രീപ്രൈമറി-ഡേകെയറുകളിലും മരുന്നു വിതരണം ചെയ്യും. മരുന്നുവിതരണത്തിനായി 297 മെഡിക്കല്‍ ഓഫീസര്‍മാരെയും 135 സൂപ്പര്വൈസേഴ്സിനെയും 410 ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാരെയും 231 ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും നിയോഗിച്ചു. 2,126 ആശാ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: