ന്യൂദല്‍ഹി: റെയില്‍വേയുടെ അധിക ചെലവുകള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയം പദ്ധതി ആവിഷ്കരിച്ചു. മിഷന് 41 കെ എന്ന പദ്ധതിയിലൂടെ വൈദ്യുതി ഉത്പാദനത്തിലുള്ള അധിക ചെലവ് കുറച്ച് പത്തു വര്‍ഷം കൊണ്ട് 41,000 കോടി വരെ ലാഭിക്കാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
വൈദ്യുതി ഉപഭോഗം കുറച്ച് ഈ മേഖലയിലെ അധിക ചെലവ് ലാഭിക്കാന്‍ സാധിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് എ.കെ. മിത്തലും പറഞ്ഞു. നിലവില്‍ 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാര്‍ പ്ലാന്റുകളും 200 മെഗാവാട്ട് ഉത്പാദന ക്ഷമതയുള്ള കാറ്റാടി വൈദ്യുതിയും റെയില്‍വേയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ ബജറ്റില്‍ റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. 18,250 കോടി യൂണിറ്റ് വൈദ്യുതി റെയില്‍വേ കഴിഞ്ഞ വര്‍ഷം ഉപയോഗിച്ചു. 12,635 കോടി ഇതിനു ചെലവ്. ഈ കാലയളവില്‍ ഡീസല്‍ ട്രെയിനുകള്‍ക്കായി 18,586 കോടിയും ചെലവഴിച്ചു.
ഇത്തരത്തില്‍ സോളാര്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി വാങ്ങുന്നതിന്റെ അളവ് കുറയ്ക്കാനും കേന്ദ്രത്തിന് പദ്ധതി. കഴിഞ്ഞ ദിവസം ചേര്‍ന്ന റെയില്‍വേ ഉന്നത തല സമിതിയുടെ വട്ടമേശ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: