ചേര്‍ത്തല: ഏരിയാ സെന്റര്‍ പുനസംഘടിപ്പിച്ച സിപിഎം ചേര്‍ത്തല ഏരിയാകമ്മിറ്റി തീരുമാനം ജില്ലാ സെക്രട്ടേറിയേറ്റ് മരവിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ സാന്നിധ്യത്തില്‍ കൂടിയ ഏരിയാകമ്മിറ്റി തീരുമാനത്തിലാണ് ജില്ലാ സെക്രട്ടേറിയേറ്റിന്റെ ഇടപെടല്‍. ഏരിയാ കമ്മിറ്റിയിലെ പ്രധാനികളും സുധാകര പക്ഷക്കാരുമായ പി.എസ്.ശ്രീകുമാര്‍, വി.എ.രാജന് എന്നിവരെ ഒഴിവാക്കിയായിരുന്നു സെന്റര്‍ പുനസംഘടന.
പകരം തോമസ് ഐസക്ക് പക്ഷക്കാരായ ബി.വിനോദ്, പി.ഷാജി മോഹന്‍ കെ.ബി.ബാബുരാജ് എന്നിവരെയാണ് ഉള്‍പെടുത്തിയത്. കൂടാതെ നാലംഗ സെന്റര്‍ അഞ്ചാക്കി ഉയര്‍ത്തുകയും ചെയ്തു. ഇതിനൊപ്പം എക്സറേ ലോക്കല്‍ കമ്മിറ്റി പുനസംഘടിപ്പിക്കുന്നതടക്കമുള്ള ഏരിയാ കമ്മിറ്റിയിലെ എല്ലാ തീരുമാനങ്ങളും മരവിപ്പിച്ചതായാണ് വിവരം. ഏകപക്ഷീയമായ തീരുമാനമാണ് നേരത്തെ ഏരിയാ കമ്മറ്റി കൈക്കൊണ്ടതെന്നാണ് പുനസംഘടനയെ എതിര്‍ക്കുന്നവരുടെ വാദം. വിഭാഗീയമായ തീരുമാനമാണ് ഏരിയാ കമ്മിറ്റിയില്‍ ഉണ്ടായതെന്നും അവര്‍ പറയുന്നു.
എന്നാല്‍ ജില്ലാ സെക്രട്ടേറിയേറ്റ് സംസ്ഥാന കമ്മിറ്റിയെ വെല്ലുവിളിച്ചിരിക്കുകയാണെന്നാണ് മറുപക്ഷത്തിന്റെ വാദം. സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം കൂടിയ യോഗത്തില്‍ ഏകകണ്ഠമായി എടുത്ത തീരുമാനത്തിലാണ് ഇടപെടല്‍. ഇതു കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും അവര്‍ പറയുന്നു. അതിനിടെ ചേര്‍ത്തല ഏരിയാ കമ്മിറ്റിയെ കുറിച്ച് തെറ്റിദ്ധാരണ പരക്കുന്ന പ്രചരണങ്ങളാണ് നടക്കുന്നതെന്ന് ഏരിയാ സെക്രട്ടറി കെ.രാജപ്പന്‍നായര്‍ പറഞ്ഞു.
വിഭാഗീയതയോ ചേരിപ്പോരോ ഇല്ല. എല്ലാവരും ഒറ്റകെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനകമ്മിറ്റി നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി ഘടകങ്ങളിലും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകള്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ ചേര്‍ത്തല ഏരിയാകമ്മിറ്റിയും കൂടി പാര്‍ട്ടിയെ ശക്തപെടുത്താന് തീരുമാനങ്ങളെടുത്തിരുന്നു.
ഇതിനെയാണ് പുനസംഘടനയെന്നും ഭിന്നിപ്പെന്നും പറഞ്ഞ് പ്രചരിപ്പിച്ചത്. പാര്‍ട്ടിയെ ശക്തിപെടുത്താനെടുത്ത തീരുമാനങ്ങള്‍ മരവിപ്പിച്ചെന്ന പ്രചരണങ്ങളും അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: