ഇടുക്കി: മാട്ടുപ്പെട്ടി പവര്‍ ഹൗസിലെ ഇന്‍സ്റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് ഏഷ്യയിലെ തന്നെ ആദ്യ കോണ്‍ക്രീറ്റ് ഡാമിന്റെ ഭാഗമായുള്ള മാട്ടുപ്പെട്ടി പവര്‍ഹൗസിനുള്ളില്‍ ചോര്‍ച്ച കണ്ടെത്തിയത്. ചോര്‍ച്ചയുടെ വാര്‍ത്ത പരന്നതോടെ മേഖലയാകെ പരിഭ്രാന്തിയിലായി.
മറ്റ് ഡാമുകളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ ഡാമും പവര്‍ഹൗസും സമീപത്തു തന്നെയാണ്. പവര്‍ ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന ഇന്‍സ്റ്റോക്ക് പൈപ്പിലാണ് ചോര്‍ച്ച കണ്ടെത്തിയത്.
പൈപ്പിലെ ചോര്‍ച്ചയിലൂടെ വെള്ളം മുറിയില്‍ കെട്ടിനിന്നതോടെയാണ് ജീവനക്കാര്‍ ചോര്‍ച്ച ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയിലെ വെള്ളം വറ്റിക്കാന്‍ മൂന്നാറിലെ അഗ്നിശമനസേനയുടെ സഹായം തേടി. ഫയര്‍ ഫോഴ്സ് എത്തിയാണ് മുറിയിലെ വെള്ളം വറ്റിച്ച് ചോര്‍ച്ച കണ്ടെത്തിയ ഭാഗത്ത് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്.
പൈപ്പ് രാത്രി വൈകിയും നന്നാക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍. എന്നാല്‍, വേണ്ടത്ര ജീവനക്കാരില്ലാത്തത് ചോര്‍ച്ച പരിഹരിക്കുന്നതിന് തടസമാകുന്നു. മാട്ടുപ്പെട്ടി ഡാമില്‍ നിന്നുള്ള വെള്ളം മൂന്നാറിലെത്തിയ ശേഷം മുതിരപ്പുഴയാറിലാണ് എത്തിച്ചേരുന്നത്. 55.4 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്നതാണ് മാട്ടുപ്പെട്ടി ഡാം. 1953 ലായിരുന്നു നിര്‍മ്മാണം. മഴകുറവായതിനാല്‍ ഡാമില്‍ ജലനിരപ്പ് കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: