സംസ്ഥാന യുവജനോത്സവത്തിന്റെ മൂന്നാം ദിനവും വേദികളിലെ രാഗ ഭാവ താളലയങ്ങളിലലിഞ്ഞ് ആസ്വാദക വൃന്ദം. വേദികളുടെ പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ അഭൂതപൂര്‍വ്വമായ പ്രവാഹമായി മേളയിലെ ജനപങ്കാളിത്തം.
ഒന്നാം വേദിയായ നിളയില്‍ ഗംഗാപ്രവാഹം പോലെ കലാസ്വാദകര്‍. അവിടെ നിന്നും കൈവഴികളായി പിരിഞ്ഞ് മറ്റ് വേദികളായ പമ്പയിലും ചന്ദ്രഗിരിയിലും കബനിയിലുമെത്തുന്നു. ഇന്നലെ പ്രധാനമായും കേരളനടനം, പൂരക്കളി, വൃന്ദവാദ്യം, മാര്‍ഗംകളി, ഭരതനാട്യം, മാപ്പിളപ്പാട്ട്, നാടകം എന്നിവയിലാണ് മത്സരം നടന്നത്. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ചില മത്സരയിനങ്ങള്‍ സമാപിക്കുന്നത് പുലര്ച്ചയോടെയാണെങ്കിലും കാണികള്‍ക്ക് കുറവില്ല.
സമയനിഷ്ഠ പാലിക്കാതെയുള്ള മത്സരക്രമമാണ് കലാവതരണത്തിന്റെ രസം കൊല്ലുന്നത്. പരിപാടികള്‍ ആരംഭിക്കാന്‍ താമസിക്കുന്നതും അപ്പീലില്‍ കൂടി കൂടുതല്‍ മത്സരാര്ത്ഥികളെത്തുന്നതുമാണ് മത്സരങ്ങളുടെ ക്രമം തെറ്റിക്കുന്നത്. പതിനാലുപേര്‍ മത്സരിക്കേണ്ട മത്സരയിനങ്ങളില്‍ നാല്‍പ്പതില്‍പ്പരം പേരാണ് വേദിയിലെത്തുന്നത്. എന്നാല്‍ മികച്ച പ്രതികരണത്തോടെയും ആരവത്തോടെയുമുള്ള സദസ്സിന്റെ പ്രതികരണം കലാവതരണത്തിനുള്ള ആവേശം കൂട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: