കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ മുഖ്യപ്രവേശന കവാടത്തിന്റെയും സൗരോര്‍ജ്ജ നിലയത്തിന്റെയും ഉദ്ഘാടനവും ശ്രീശങ്കര പ്രതിമയുടെ അനാച്ഛാദനവും ലാങ്ഗ്വേജ് ബ്ലോക്കിന്റെയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും ശിലാസ്ഥാപനവും 21ന് നടക്കും. രാവിലെ 8.30ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
റോഡും മുഖ്യകവാടവും ഉള്‍പ്പെടെയുള്ള ഗേറ്റ് ഓഫീസ് പദ്ധതിയുടെ ആകെ ചെലവ് 61,99,734 രൂപയാണ്. മുഖ്യ കവാടത്തിനു മുമ്പിലായി സര്‍വകലാശാലയിലെ ചിത്രകലാ വിഭാഗം സാക്ഷാല്‍ക്കരിച്ചിരിക്കുന്ന ശ്രീ ശങ്കരാചാര്യരുടെ പ്രതിമയും ചുമര്‍ചിത്രകലയും ഒരുക്കുന്നതിന് നേതൃത്വം നല്‍കിയത് ചിത്രകലാ വിഭാഗം മേധാവി ഡോ. ടി.ജി. ജ്യോതിലാലിന്റെ നേതൃത്വത്തില്‍ മറ്റ് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ്.
സര്‍വകലാശാല അക്കാദമിക് ബ്ലോക്കിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ്ജ നിലയത്തിന് 100 കിലോ വാട്ട്സ് ശേഷിയുണ്ട്. 250 വാട്ട് ശേഷിയുള്ള 400 പാനലുകളില്‍ നിന്നായി ഒരു മാസം ഏകദേശം 12000 മുതല്‍ 15000 യൂണിറ്റ് വരെ വൈദ്യുതി ഉല്പാദിപ്പിക്കാനാവും. വൈദ്യുതി വകുപ്പില്‍ നിന്നുള്ള അനുമതികളെല്ലാം ഇതിനോടകം ലഭ്യമായി. സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ വൈദ്യുതി ഇനത്തില്‍ സര്‍വകലാശാലയ്ക്ക് 1.5 ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെ പ്രതിമാസം ലാഭം ഉണ്ടാകുന്നുമെന്നും വിസി പറഞ്ഞു. ലാങ്ഗ്വേജ് ബ്ലോക്കിന്റേയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും ശിലാസ്ഥാപനവും നടക്കും.
റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇന്നസെന്റ് എം.പി. മുഖ്യാതിഥിയായിരിക്കും. വൈസ് ചാന്‍സലര്‍ ഡോ. എം. സി. ദിലീപ്കുമാര് ആമുഖപ്രഭാഷണം നിര്‍വ്വഹിക്കും. ടി. വി. രാജേഷ് എംഎല്‍എ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉപഹാരങ്ങള്‍ വിതരണം ചെയ്യും. സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ. ജി. രാമദാസന് പദ്ധതികള്‍ വിശദീകരിച്ച് പ്രവര്‍ത്തനരേഖ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: