കൊച്ചി: മദ്യപിക്കാനുള്ള അവകാശം മൗലികമല്ലെന്നും സര്‍ക്കാരിന്റെ മദ്യ നയം മൗലികാവകാശ ലംഘനമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന്റെ വാദം അപക്വമെന്നു വിലയിരുത്തി പെരുമ്പാവൂര്‍ വളയംചിറങ്ങരയിലെ ടാപ്പിങ് തൊഴിലാളി എം.എസ്. അനൂപ് നല്കിയ അപ്പീല്‍ തള്ളി.
ബിവറേജസിന്റെ വിഹിതം സംസ്ഥാനത്തെ മൊത്ത വരുമാനത്തിന്റെ അഞ്ചിലൊന്നു വരും. 2006 – 2010 ല്‍ ബിവറേജസിന്റെ വരുമാനം വര്‍ഷം തോറും 100 ശതമാനം വര്‍ധിച്ചുവെന്ന് കോടതി വിലയിരുത്തി. 2008 – 2009 ല്‍ 4000 പേര് റോഡ് അപകടങ്ങള്‍ക്കിരയായി. ഇതില്‍ മദ്യ ലഹരിയില്‍ വാഹനമോടിച്ചുള്ള അപകടങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. 2010 ലെ സര്‍വേ പ്രകാരം 80 ശതമാനം വിവാഹമോചനങ്ങള്‍ക്കും മദ്യമാണ് ഒരു കാരണം.
സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 57 – 69 ശതമാനം കേസുകളിലും മദ്യത്തിന് സ്ഥാനമുണ്ട്. കേരളത്തിലെ ആശുപത്രികളില്‍ കിടത്തി ചികിത്സ നേരിടുന്നവരില്‍ 19 – 27 ശതമാനവും മദ്യപാനം മൂലം രോഗികളായവരാണെന്നും ഹൈക്കോടതി വിലയിരുത്തി. ഇത്തരം സാഹചര്യത്തില്‍ മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിയും. ഇതു മൗലികാവകാശ ലംഘനമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: