തിരുവനന്തപുരം: സംവിധായകന് കമലിനും സാഹിത്യകാരന് എംടിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗാന്ധിപാര്‍ക്കിലും കൊച്ചിയിലും ഫെഫ്ക നടത്തുന്ന ചടങ്ങ് നിര്‍ഭാഗ്യകരമെന്ന് സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്. ഫെഫ്ക ചലച്ചിത്രകാരന്മാരുടെ സംഘടനയാണ്.
ആ സംഘടനയില്‍ താന്‍ ഉള്‍പ്പടെ അനവധിപേര്‍ അംഗങ്ങളാണ്. ഈ ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തില്‍ രാഷ്ട്രീയം മണക്കുന്നു. ഇതിന് പിന്നില്‍ എവിടെയോ ചില സ്വാര്ത്ഥതാല്പര്യങ്ങളുണ്ട്. ദേശീയഗാനവിഷയത്തില്‍ സംവിധായകന് കമലിന്റെ നിലപാട് നെഗറ്റീവായിരുന്നു. എന്നാല്‍ അന്ന് ആ വിഷയം അവിടെ തീര്‍ന്നിരുന്നു. ഈ വിഷയം വീണ്ടും ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായി ചര്‍ച്ച ചെയ്ത് വലുതാക്കുകയാണ്.
25 വര്‍ഷമായി കമലുമായി അടുപ്പമുള്ളയാളാണ് താന്‍. ഞാന്‍ മതേതരവിശ്വാസിയാണ്. അദ്ദേഹം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെപോയാല്‍ മുസ്ലീമിനെ ഓടിക്കുമല്ലോ എന്നാണ്. ഞങ്ങളെ ഓടിച്ചിട്ട് ഇവിടെയുള്ളവര്‍ എന്തുചെയ്യുമെന്ന് കാണാമല്ലോ. എന്നുപറഞ്ഞതില്‍ ഞങ്ങള്‍ ആരാണ്? നിങ്ങള്‍ ആരാണ്. ആര്‍ക്കും ആരെയും പറഞ്ഞയയ്ക്കാന് അധികാരമില്ല. രാജസേനന് പറഞ്ഞു.
കമല്‍ കസേരയില്‍ കടിച്ചുതൂങ്ങാനായി സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നരാധമനെന്നും നരഭോജിയെന്നും മുഖ്യമന്ത്രി പിണറായി പോലും പറഞ്ഞിട്ടില്ല. ആ പദപ്രയോഗങ്ങള്‍ എന്തവസ്ഥയിലാണ് പറഞ്ഞതെന്ന് മനസ്സിലാകുന്നില്ല. ചിലകലാകാരന്മാര്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി പ്രസ്താവന ഇറക്കുന്നു. എം.ടിയുടെ വീടിന് സമീപത്ത് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം നടന്നപ്പോള്‍ പ്രതികരിക്കുകയോ തൂലിക ചലിപ്പിക്കുകയോ അദ്ദേഹം ചെയ്തില്ല. ഇപ്പോഴത്തെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം ഫെഫ്ക അംഗമായ താന്‍ അറിഞ്ഞില്ലെന്നും രാജസേനന് പറഞ്ഞു.
ഈ പ്രഖ്യാപനത്തോടു യോജിക്കാത്ത കുറേപ്പേര് ഫെഫ്കയിലുണ്ട്. ഫെഫ്കയെ സിപിഎമ്മിന്റെ ബ്രാഞ്ച് ഓഫീസാക്കാന്‍ ശ്രമം നടക്കുകയാണ്. സാഹിത്യകാരന് സക്കറിയയും കസേര ആഗ്രഹിക്കുന്നുണ്ടോ എന്നുസംശയമുണ്ട്. ഈ പശ്ചാത്തലത്തില്‍ നാളത്തെ ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനം വന്നതോടെ സിനിമാ മേഖലയിലും ശുദ്ധികലശം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: