വിളപ്പില്‍: സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ വിവാദ പരാമര്‍ശത്തില്‍ വിളപ്പിലില്‍ വ്യാപക പ്രതിഷേധം. വിളപ്പില്‍ശാലയില്‍ സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം സ്ഥാപിച്ചാല്‍ ഭാവിയില്‍ ചവര്‍ സര്‍വ്വകലാശാലയെന്ന വിളിപ്പേരുണ്ടാകുമെന്ന വിസിയുടെ പരാമര്‍ശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
സഹനസമരത്തിലൂടെയും നിയമ പോരാട്ടത്തിലൂടെയുമാണ് വിളപ്പില്‍ശാലയില്‍ ചവര്‍ ഫാക്ടറി അടച്ചുപൂട്ടിയത്. പതിറ്റാണ്ടുകളോളം നഗര മാലിന്യം ചുമക്കുന്നവരെന്ന ആക്ഷേപം സഹിച്ചവരാണ് ഇവിടുത്തുകാര്‍. ഇന്നിവിടം ശാന്തമാണ്. വീണ്ടും വിളപ്പില്‍ ജനതയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ ഉന്നത സ്ഥാനീയനായ വ്യക്തിയില്‍ നിന്നുണ്ടായ അധിക്ഷേപം അപലപനീയമെന്ന് ചവര്‍ ഫാക്ടറിക്കെതിരെ നിയമ പോരാട്ടം നടത്തിയ ബ്ലോക്ക് മെമ്പര്‍ വിളപ്പില്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചവര്‍ ഫാക്ടറി വിരുദ്ധ സമരത്തിന് നേതൃത്വം നല്കിയ ബിജെപി നേതാവ് സി.എസ്.അനില്‍, ഹരിത കോടതിയില്‍ നിന്ന് വിളപ്പില്‍ശാലയ്ക്ക് അനുകൂല വിധി നേടിയെടുത്ത ബിജെപി നേതാവും കാരോട് ക്ഷീരസംഘം പ്രസിഡന്റുമായ ഡി.കര്‍മ്മചന്ദ്രന്‍, മുന്‍ പഞ്ചായത്തംഗം വില്യംരാജ് എന്നിവരും വിസിയുടെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു.
വിളപ്പില്‍ശാലയിലെ 49 ഏക്കര്‍ ഭൂമിയെ സംബന്ധിച്ച് തടസവാദം ഉന്നയിക്കുന്ന വിസിയുടെ ലക്ഷ്യം സര്‍വ്വകലാശാല ആസ്ഥാനം തലസ്ഥാനത്തുനിന്ന് കൊണ്ടുപോവുകയെന്നതാണ്. ദേശീയ പ്രാധാന്യമുള്ള പല സ്ഥാപനങ്ങളും കീഴ്ക്കാംതൂക്കായ ഭൂമിയിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഇതിന് തലസ്ഥാനത്തുതന്നെ നിരവധി മാതൃകകളുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് വിളപ്പില്‍ശാലയില്‍ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് അനുമതി നല്കി. സ്ഥലം വിട്ടുനല്‍കാന്‍ നഗരസഭയും സമ്മതമറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ചൂണ്ടികാണിക്കുന്ന സ്ഥലത്ത് ആസ്ഥാനം സ്ഥാപിക്കുകയെന്ന ധര്‍മ്മം മാത്രമാണ് വിസി പാലിക്കേണ്ടത്. എപിജെ അബ്ദുള്‍ കലാമിന്റെ സ്മരണയില്‍ സ്ഥാപിക്കപ്പെടുന്ന സാങ്കേതിക സര്‍വ്വകലാശാലയെ വിളപ്പില്‍ശാലയില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ ഇവിടുത്തെ ജനതയുടെ തീഷ്ണമായ മറ്റൊരു സമരമുഖം അധികൃതര്‍ക്ക് കാണേണ്ടി വരുമെന്നും നേതാക്കള്‍ പറഞ്ഞു. പരിഹാസങ്ങള്‍ കേട്ടിട്ടും സംയമനം പാലിക്കുന്ന വിളപ്പില്‍ശാലക്കാരോട് മാപ്പുപറഞ്ഞ് വിസി ബാലിശമായ പ്രസ്താവന പിന്‍വലിക്കണമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: