പേരൂര്‍ക്കട: വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി എബിവിപിയും വിവിധ സംഘടനകളും പേരൂര്‍ക്കട ലോ അക്കാദമിയില്‍ ആരംഭിച്ച സമരം എട്ട് ദിവസം പിന്നിട്ടു. മരണംവരെ നിരാഹാരം എന്ന നിലപാടിലാണ് എബിവിപി, കെഎസ്യു, എഐഎസ്എഫ്, എംഎസ്എഫ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് സംയുക്ത സമരസമിതി. അക്കാദമി പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എല്ലാ സംഘടനകളും. എബിവിപിയില്‍നിന്ന് രണ്ട് പേരും മറ്റുള്ള സംഘടനകളില്‍നിന്ന് ഓരോരുത്തരുമാണ് നിരാഹാരസമരം അനുഷ്ഠിച്ചു വരുന്നത്. പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധ്യമല്ല എന്ന നിലപാടിലാണ് മാനേജ്മെന്റ്. നിരാഹാരസമരം ദിവസങ്ങള്‍ കടന്നതോടെ നേതാക്കള്‍ സമരപ്പന്തലുകളിലെത്തുകയും സമരത്തിന് ഉറച്ചപിന്തുണ നല്‍കുകയും ചെയ്തിരിക്കുകയാണ്. അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ നയങ്ങളോട് യോജിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് പ്രിന്‍സിപ്പല്‍ രാജിവയ്ക്കുന്നതില്‍ കുറഞ്ഞ് ഒരു തീരുമാനവും അംഗീകരിക്കില്ലെന്നുമുള്ള നിലപാടില്‍ സംഘടനാ നേതാക്കള്‍. എബിവിപി യൂണിറ്റ് പ്രസിഡന്റ് അഭിജിത്ത്, അഭിനന്ദ് എന്നിവരാണ് സമരപ്പന്തലില്‍ നിരാഹാരം അനുഷ്ഠിച്ചുവരുന്നത്. ഇന്നു ബിജെപിയുടെയും എബിവിപിയുടെയും പ്രമുഖനേതാക്കള്‍ സമരത്തിന് പിന്തുണപ്രഖ്യാപിച്ച് എത്തുമെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: