വിഴിഞ്ഞം: തൊഴില്‍തേടിയെത്തി നാട്ടുകാരുടെ പ്രിയങ്കരനായി മാറിയ ആന്ധ്രക്കാരന്റെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടത് ഒരു ഗ്രാമം. ഉച്ചക്കടയ്ക്ക് സമീപം പയറ്റുവിളയില്‍ നിന്ന് നാട്ടുകാരെ പറ്റിച്ച ലക്ഷക്കണക്കിന് രൂപയുമായി മുങ്ങാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരനാണ് പിടിയിലായത്.
മാസങ്ങളോളം കേരളത്തില്‍ താമസിച്ചപ്പോഴാണ് മലയാളികളെ വേഗത്തില്‍ പറ്റിക്കാമെന്ന് ഇയാള്‍ മനസിലാക്കിയത്. നാട്ടുകാരില്‍ പലരുമായും വന്‍തുകകളുടെ പണമിടപാട് കൊഴിപ്പിച്ച് വിലസിയ ഇയാള്‍ ലക്ഷങ്ങളുമായി മുങ്ങാന്‍ ശ്രമിച്ചു. നാട്ടുകാര്‍ കയ്യോടെ പിടികൂടിയപ്പോള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന നായയെ വരെ വില നിശ്ചയിച്ച് നല്കി തടിയൂരേണ്ടി വന്നു. കിട്ടേണ്ട തുക കിട്ടിയപ്പോള്‍ നാട്ടുകാര്‍ക്കും പരാതിയില്ല. കേസെടുക്കാനാകാതെ പോലീസും കുഴങ്ങി.
ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തില്‍ വാടകയ്ക്ക് താമസിക്കാനെത്തിയ സോമശേഖരനായിഡുവാണ് നാട്ടുകാരെ പറ്റിച്ച് മാസങ്ങളായി വിലസിയത്. മൂന്നുമാസം മുമ്പാണ് അന്‍പതിനായിരംരൂപ അഡ്വാന്‍സ് നല്കി ഇയാള്‍ വീട് വാടകയ്ക്കെടുത്തത്. നാട്ടുകാരില്‍ പലരില്‍ നിന്ന് പണം കടം വാങ്ങി കൂടിയ പലിശ നല്കി പ്രീതി പിടിച്ചുപറ്റി. പിന്നെ കര്‍ഷകര്‍ക്ക് കുറഞ്ഞവിലയ്ക്ക് കന്നുകാലികളെ വാങ്ങി നല്‍കാമെന്ന പേരിലും പലരില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റി. ഇതിന് മറയായി വീട്ടില്‍ മൂന്നുനാല് പശുക്കളെയും വളര്‍ത്തി. വട്ടിപ്പലിശയ്ക്ക് വന്‍തുക കൈപ്പറ്റിയ നാട്ടുകാരില്‍ ചിലരുടെ പ്രചാരണം തട്ടിപ്പ് വര്‍ദ്ധിക്കാന്‍ വഴിതെളിച്ചു. കിട്ടിയ കുറെ പണവുമായി സോമശേഖരനായിഡുവിന്റെ ഭാര്യ ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് വണ്ടി കയറിയിരുന്നു.
പണമിടപാടുകളില്‍ വന്ന ഏറ്റക്കുറച്ചില്‍ ചിലര്‍ക്ക് സംശയത്തിനിട വരുത്തിയതാണ് പിടിയിലാകാന്‍ കാരണമായത്. പണം പോയ ചിലര്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. തട്ടിപ്പുകാരനെ പോലീസ് പാടുപെട്ട് തപ്പിപ്പിടിച്ച് സ്റ്റേഷനില്‍ എത്തിച്ചു. ഇതോടെ നഷ്ടപ്പെട്ട പണം മതിയെന്നും കേസ് വേണ്ടെന്നുമായി നാട്ടുകാര്‍. പണം നല്‍കാമെന്നേറ്റ ആന്ധ്രാക്കാരന് ഒന്നരലക്ഷം വരുന്ന എല്‍സിഡി ടിവി, രണ്ടുലക്ഷം വരുന്ന ഫര്‍ണിച്ചര്‍, ഇരുപതിനായിരം വരുന്ന ഫ്രിഡ്ജ്, മുപ്പത്തയ്യായിരം രൂപ വരുന്ന വളര്‍ത്തുനായ, ബൈക്ക്, മൂന്ന് പശുക്കള്‍, വീടിന് നല്‍കിയിരുന്ന അഡ്വാന്‍സ് തുക എന്നിങ്ങനെയെല്ലാം ഇന്നലെ നല്കി നാട്ടുകാരെ തൃപ്തിപ്പെടുത്തി തടിയൂരി. തട്ടിപ്പ് എത്ര കണ്ടാലും പണത്തിന് ആര്‍ത്തിയുള്ള മലയാളിയെ പറ്റിക്കാമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചാണ് അന്യസംസ്ഥാനക്കാരന് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: