തിരുവനന്തപുരം: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക എന്ന ആഹ്വാനവുമായി ദേശവ്യാപക പ്രചാരണം നടത്തുമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് അഖിലേന്ത്യ സംഘടനാ സെക്രട്ടറി കാശ്മീരിലാല്‍. പ്രചാരണത്തിനിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു അദ്ദേഹം.
ചൈനീസ് ഉത്പന്നങ്ങളുടെ അമിതമായ ഇറക്കുമതി രാജ്യത്തിന്റെ വ്യാവസായിക, തൊഴില്‍, സാമ്പത്തിക മേഖലകളെ സാരമായി ബാധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രചാരണത്തിന് രൂപം നല്കാന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതവും ചൈനയുമായുള്ള വ്യാപാരകമ്മി 40 ശതമാനം വര്‍ധിച്ചു. മറ്റ് ഏതു രാഷ്ട്രങ്ങളുമായി ഉള്ളതിനേക്കാള്‍ വന്‍ തോതില്‍ വ്യാപാരകമ്മി കൂടുന്നത് കടുത്ത ആശങ്ക ഉളവാക്കുന്നതാണ്. ഇപ്പോള്‍ തന്നെ വ്യാപാരകമ്മി 52 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. അനിയന്ത്രിതമായ ചൈനീസ് വസ്തുക്കളുടെ കടന്നുവരവ് ഭാരതത്തിന്റെ ഉത്പാദനമേഖലയെയും തൊഴില്‍ മേഖലയെയും മന്ദീഭവിപ്പിച്ചു.
കഴിഞ്ഞ ദീപാവലി, പുതുവര്‍ഷ ആഘോഷ വേളകളില്‍ ഇത്തരം പ്രചാരണത്തിലൂടെ ചൈനീസ് ഉത്പന്നങ്ങളുടെ വില്പന വന്‍തോതില്‍ കുറയ്ക്കാന്‍ സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
പ്രചാരണത്തിന്റെ ഭാഗമായി സെമിനാറുകള്‍, പദയാത്രകള്‍, ഒപ്പുശേഖരണം, വ്യാപാരികളുടെ കൂട്ടായ്മ, യുവജനസംഗമം, വൈചാരിക സദസ്സുകള്‍ എന്നിവ സംഘടിപ്പിക്കും, സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന കണ്‍വീനര്‍ രഞ്ജിത്ത് കാര്ത്തികേയന്, ജോയിന്റ് കണ്‍വീനര്‍ വര്‍ഗീസ്സ് തോട്ടുപറമ്പില്‍ എന്നിവര്‍ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. രാജ്യവ്യാപകമായ പരിപാടികളുടെ ഭാഗമായി ദല്‍ഹിയില്‍ അടുത്ത നവംബറില്‍ ദേശീയ സമ്മേളനവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: