നാടിന്റെ നന്മ ഒരിക്കല്‍ക്കൂടി തുണച്ചതിനാല്‍ സന്ദീപ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ചിലങ്കയണിയും. കോഴിക്കോട് പേരാമ്പ്ര ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിയായ സന്ദീപ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്ന ആശങ്കയിലായിരുന്നു. പണം മാത്രമായിരുന്നു തടസ്സം.
അമ്മ ജയശ്രീയില്‍ നിന്നാണ് സന്ദീപ് നൃത്തത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. അതിനിടെ ഒരു മഹാദുരന്തം സന്ദീപിന്റെ കുടുംബത്തിന്റെ താളം തെറ്റിച്ചു. 2011 ഫെബ്രുവരി 18 നായിരുന്നു അത്. കെഎസ്ആര്‍ടിസി കണ്ടക്ടറായിരുന്ന സന്ദീപിന്റെ അച്ഛന് സത്യന്, ജോലിക്കിടെ ബസ് പിറകോട്ടെടുക്കുന്നതിനിടയില്‍ ബസ്സിനടിയില്‍പ്പെട്ട് മരണമടഞ്ഞു.
സത്യന്റെ മരണശേഷം കുടുംബത്തെ താങ്ങിനിര്‍ത്താന്‍ ജയശ്രീ ഏറെ ബുദ്ധിമുട്ടി. മകന്റെ നൃത്തപഠനവും ചോദ്യചിഹ്നമായി. ഇതിനിടെയാണ് ജയശ്രീയുടെ ഗുരുവായ ഭരതാഞ്ജലി മധുസൂധനന്, സന്ദീപിന് നൃത്തത്തിലുള്ള താല്പര്യം തിരിച്ചറിഞ്ഞ് സൗജന്യമായി നൃത്തം അഭ്യസിപ്പിക്കാന്‍ തയ്യാറായി.
കഴിഞ്ഞതവണ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കലോത്സവത്തില്‍ സന്ദീപ് പങ്കെടുത്തിരുന്നു. നാട്ടുകാരും അച്ഛന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് പിരിവെടുത്ത് നല്കിയ തുകയുമായാണ് സന്ദീപ് അന്ന് തിരുവനന്തപുരത്തെത്തിയത്. ഇത്തവണ അയല്‍വാസി നല്കിയ വള പണയം വെച്ചു ലഭിച്ച പണം കൊണ്ടാണ് കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ പങ്കെടുത്തത്.
കണ്ണൂരില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പണം കണ്ടെത്തുന്നതിന് കുടുംബശ്രീ വഴി ലോണിന് ജയശ്രീ അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് മാത്രം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിതരണം പ്രതിസന്ധിയിലായതോടെ കഴിഞ്ഞ വര്‍ഷം പിന്തുണച്ചവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി.
ഒരു വാതിലടഞ്ഞപ്പോള്‍ സഹായത്തിന്റെ മറ്റൊരുവാതില്‍ സന്ദീപിന് മുന്നില്‍ തുറന്നു കൊടുത്തത് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീജനും മറ്റ് അദ്ധ്യാപകരുമാണ്. ഇവര്‍ 45,000 രൂപയാണ് നല്‍കിയത്. പേരാമ്പ്ര സി.കെ.ജി. മെമ്മോറിയല്‍ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ വിംഗ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് 20,000 രൂപയും നല്കി. സന്ദീപിന്റെ പഠനച്ചെലവുകള്‍ക്കായി ഇതില്‍ നിന്നു കുറച്ചുപണം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്.
സന്ദീപ് പങ്കെടുക്കുന്ന ഹയര്‍സെക്കന്ററി വിഭാഗം ആണ്‍കുട്ടികളുടെ കേരളനടനം ഇന്ന് നടക്കും. നാളെയാണ് നാടോടിനൃത്തമത്സരം. സന്ദീപ് വേദിയില്‍ നൃത്തമാടുമ്പോള്‍ അത് ഒരു നാടിന്റെ കൂടി സാക്ഷാത്കാരമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: