അമേരിക്കൻ ജനതയെ നയിക്കാൻ ഡൊണാൾഡ് ട്രംപ് എത്തുന്നു. വിവാദങ്ങളുടെ തോഴനായ അദ്ദേഹത്തെ അമേരിക്കൻ ജനത എങ്ങനെ സ്വീകരിച്ചു എന്ന് ചിന്തിക്കുന്നവർ ഏറെയാണ്. ജനസമ്മതിയുടെ പേരിൽ ലോകത്തെ തന്നെ അദ്ദേഹം ഞെട്ടിച്ച് കളഞ്ഞു. എന്നാൽ അടുത്തിടെ പ്രമുഖ അമേരിക്കൻ മാധ്യമങ്ങൾ നടത്തിയ സർവേയിൽ അദ്ദേഹത്തിന്റെ ജനസമ്മതി നിരക്ക് കുറഞ്ഞിരിക്കുന്നു എന്നാണ്.
പ്രസിഡന്റ് പദവി ഏറ്റെടുക്കുന്ന വെള്ളിയാഴ്ച വരെയുള്ള കാലയളവിൽ നടത്തിയ സർവ്വേയിലാണ് ഞെട്ടിക്കുന്ന ഫലം പുറത്ത് വന്നത്. അമേരിക്കയിൽ നിയുക്ത പ്രസിഡന്റുമാരുടെ ജനസമ്മതി എത്രത്തോളമുണ്ടെന്ന് പ്രമുഖമാധ്യമങ്ങൾ സർവ്വേകളിലൂടെ കണ്ടെത്താറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ നടത്തിയ സർവ്വേയിൽ 40% മാത്രം പിന്തുണയേ ട്രംപിന് ലഭിച്ചിട്ടുള്ളു. സിഎൻഎൻ, ഒആർസി, വാഷിങ്ടൺ പോസ്റ്റ്, എബിസി എന്നീ മാധ്യമ ഭീമന്മാരാണ് സർവ്വേ നടത്തിയത്.
നാലു പതിറ്റാണ്ടിനിടെ ഏറ്റവും കുറവ് പിന്തുണയോടെ അധികാരത്തിലേറാൻ പോകുന്ന നിയുക്ത പ്രസിഡന്റാകുകയാണ് ഡൊണാൾഡ് ട്രംപ് എന്നാണ് ഈ കണക്കുകളിലൂടെ മാധ്യമ ലോകം പുറത്ത് വിടുന്നത്. പ്രസിഡന്റ് ഒബാമ 2009ൽ അധികാരത്തിലേറുമ്പോൾ 84 ശതമാനം പിന്തുണ ഉണ്ടായിരുന്നു. കണക്കുകൾ നോക്കുമ്പോൾ ഒബാമയെക്കാൾ 44 ശതമാനം ജന പിന്തുണ കുറവാണ് ട്രംപിന്. 2001ൽ ജോർജ് ബുഷ് അധികാരത്തിലേറിയത് 61 ശതമാനം പിന്തുണയോട് കൂടിയും ബിൽ ക്ലിന്റൺ 1992ൽ പ്രസിഡന്റായപ്പോൾ ജനപിന്തുണ 67 ശതമാനമായിരുന്നു.
കണക്കുകൾ കൃത്യത പറയുമ്പോഴും ട്രംപ് തന്റെ സ്വതസിദ്ധമായ രീതിയിൽ സർവ്വേഫലത്തെ തീർത്തും തള്ളിക്കളയുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് ഫലം വ്യാജമായി ചിത്രീകരിച്ചവർ തന്നെയാണ് ഇപ്പോൾ ശുദ്ധ അസംബദ്ധമായ ജനസമ്മതി കണക്കുകൾ പുറത്ത് വിടുന്നതെന്നാണ് അദ്ദേഹം തുറന്നടിച്ചത്.
സർവ്വേ ഫലങ്ങൾ പ്രകാരം ജനസമ്മതി ഇല്ലാതെ ജനുവരി 20ന് അദ്ദേഹം പ്രസിഡന്റ് പദവിയിലേക്ക് ചുവട് വയ്ക്കുമ്പോഴും ലോകം ഉറ്റു നോക്കുന്നത് വരാൻ പോകുന്ന അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: