കൊട്ടാരക്കര: റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സിപിഎം നേതാവിന്റെ മര്‍ദ്ദനമേറ്റിട്ട് രണ്ടാഴ്ച പൂര്‍ത്തിയായിട്ടും പ്രതികളെ പിടിക്കാതെ പോലീസ് ഒളിച്ചുകളിക്കുന്നതില്‍ റവന്യൂ ജീവനക്കാര്‍ക്കിടയില്‍ വന്‍പ്രതിഷേധം.
തങ്ങളുടെ വനിത സഹപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടിക്കാത്ത പോലീസിനെതിരെയും സംരക്ഷിക്കുന്ന സിപിഎം നേതൃത്വത്തിനെതിരെയും റവന്യൂ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ അമര്‍ഷം പുകയുകയാണ്. പലരും തങ്ങളുടെ പ്രതിഷേധം പരസ്യമായി പ്രകടപ്പിച്ച് കഴിഞ്ഞു. മര്‍ദ്ദനമേറ്റ പൂത്തൂര്‍ വില്ലേജ് ഓഫിസര്‍ ഇതുവരെയും ചാര്‍ജ്ജ് എടുത്തിട്ടില്ല. പകരം അവിടെ ചാര്‍ജ്ജ് എടുക്കാന്‍ മറ്റ് ജീവനക്കാര്‍ തയ്യാറായിട്ടുമില്ല. ഇതോടെ ഭൂമി സംബന്ധമായും അല്ലാതെയുമുള്ള എല്ലാ നടപടികളും തടസപ്പെട്ടിരിക്കുകയാണ്. സാധാരണക്കാരും അത്യാവശ്യക്കാരും എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ്. സിപിഎം സഹയാത്രികരായ ജീവനക്കാര്‍ ഇതിനെതിരെ പരാതിയുമായി പാര്‍ട്ടി നേതൃത്വത്തിന് കത്ത് എഴുതി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ്സ്റ്റേഷനിലേക്ക് ജീവനക്കാര്‍ മാര്‍ച്ച് നടത്തുകയും കഴിഞ്ഞദിവസം ഓഫീസുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ യാതൊരു നീക്കവുമുണ്ടായില്ല. തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ജോലിക്കിടയില്‍ മര്‍ദ്ദനമേറ്റിട്ടും നീതി കിട്ടിയില്ലങ്കില്‍ കൂടുതല്‍ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് ജീവനക്കാരുടെ കൂട്ടായ തീരുമാനം. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും നടക്കുന്ന പ്രശ്നങ്ങളില്‍ വരെ സജീവമായി ഇടപെടുന്ന സിപിഎം മഹിളാസംഘടനകളുടേയും സ്ഥലം എംഎല്‍എയുടേയും മൗനവും ജീവനക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. പോലീസ് ഇതേ നയം തുടര്‍ന്നാല്‍ ബദല്‍ മാര്‍ഗങ്ങള്‍ നോക്കാനും പോലീസുമായി ഭാവിയില്‍ നിസഹകരിക്കാനുമാണ് ജീവനക്കാരുടെ തീരുമാനം. തങ്ങളുടെ പ്രതിഷേധം ജില്ലാകളക്ടര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും കാര്യമായ ഇടപെടലുകള്‍ ഉണ്ടാകാത്തതും ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമാണ്. ഈ മാസം ആറിനാണ് സിപിഎം നേതാവിന്റെ വീട്ടില്‍ ജപ്തിക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റത്. സിപിഎം മൂഴിക്കോട് ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മറ്റി അംഗവുമായ എസ്.ശ്രീകുമാറിന്റെ വീട്ടില്‍ റവന്യൂ റിക്കവറി നടപടിക്രമങ്ങള്‍ക്കെത്തിയ താലൂക്ക് റവന്യു റിക്കവറി ഡെപ്യൂട്ടി തഹസില്‍ദാര്‍ പനവേലി ആര്ദ്രത്തില് അജിത് ജോയി (43), പുത്തൂര്‍ വില്ലേജാഫീസര്‍ പവിത്രേശ്വരം ലാല്‍ഭവനില്‍ ശ്രീജ സി.എസ് (42), ഡെപ്യൂട്ടി തഹസില്‍ദാര്‍ മോഹനകുമാരന്‍നായര്‍, വില്ലേജ് ഓഫീസ് ജീവനക്കാരനായ സുരേഷ്, ഡ്രൈവര്‍ കൃഷ്ണനുണ്ണി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവരോട് മോശമായി പെരുമാറുകയും പിടിച്ചുതള്ളുകയും ചെയ്തു. ഇതിനിടയില്‍ ശ്രീകുമാര്‍ വിളിച്ചുവരുത്തിയ മൂന്നംഗ സംഘവും ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. ഭീഷണി വകവയ്ക്കാതെ ജപ്തി നടപടികളുമായി മുന്നോട്ടുപോകാന്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ ശ്രീകുമാറും സംഘവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും ജപ്തി സംബന്ധമായ പേപ്പറുകള്‍ വലിച്ചുകീറി നശിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: