കൊട്ടാരക്കര: ഏനാത്ത് പാലം ബലപ്പെടുത്തല്‍ നടപടികളാലോചിക്കാന്‍ ഇന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ നിര്‍ണായക യോഗം നടക്കും. അഡീഷണല്‍ ചീഫ്സെക്രട്ടറി, മദ്രാസ് ഐഐടിയിലെ റിട്ട.പ്രൊഫസര്‍ ഡോ.അരവിന്ദ്, കെഎസ്ടിപി, പൊതുമരാത്ത് വകുപ്പിലെ എഞ്ചനീയര്‍മാര്‍, നിര്‍മാണ മേഖലയിലെ വിദഗ്ദര്‍ എന്നിവര്‍ പങ്കെടുക്കും. രണ്ട് തൂണുകളുടെ പുനര്‍നിര്‍മ്മാണം സംബന്ധിച്ചുള്ള അന്തിമപ്ലാന് ഇന്ന് യോഗത്തില്‍ ചര്‍ച്ചചെയ്ത് അംഗീകാരം നല്‍കും.
ഡോ.അരവിന്ദ് തയ്യാറാക്കിയ പ്ലാന്‍ പ്രകാരം കെഎസ്ടിപി നിര്‍മ്മാണത്തിന്റെ എസ്റ്റിമേറ്റ് യോഗത്തില്‍ സമര്‍പ്പിക്കും. ഇതിനുശേഷം ധനവകൂപ്പിന്റെ നിര്‍ദ്ദേശത്തിന്റെ ക്യാബിനറ്റില്‍ വച്ച് തുക അനുവദിച്ച് നിര്‍മ്മാണത്തിന് അംഗീകാരം നല്‍കും. എംസി റോഡിനെ ബന്ധിപ്പിക്കുന്ന പാലം 19 വര്‍ഷത്തിനകം തന്നെ തകര്‍ന്നു എന്നത് പൊതുമരാത്ത് വകുപ്പിന്റേയും കെഎസ്ടിപിയുടേയും പിടിപ്പുകേടിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നിര്‍മാണം സംബന്ധിച്ച് ഉത്തരവാദിത്വമുള്ള എഞ്ചിനീയര്‍മാര്‍ക്കെതിരെ നടപടിയെടുക്കാനോ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാനോ തയ്യാറായിട്ടില്ല. ഇപ്പോള്‍ ലഭ്യമായ താല്‍ക്കാലിക ഡിസൈന്‍ അനുസരിച്ച് രണ്ട് തൂണുകള്‍ക്ക് പുതിയ സപ്പോര്‍ട്ട് തൂണുകള്‍ നിര്‍മ്മിക്കേണ്ടിവരും. ഇതിന് പത്തുമാസം വരെ സമയമെടുക്കുമെന്നാണ് ഡോ.അരവിന്ദ് പാലം സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കിയത്.
എന്നാല്‍ രൂപരേഖ കൈയ്യില്‍ കിട്ടിയാല്‍ മാത്രമെ കാലാവധി സംബന്ധിച്ച് വ്യക്തമായ നിഗമനത്തില്‍ എത്താന്‍ കഴിയുവെന്നാണ് കെഎസ്ടിപി പറയുന്നത്. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതോടെ എംസി റോഡ് വഴിയുള്ള യാത്ര കടുത്ത ബുദ്ധിമുട്ടിലാണ്. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് പാലത്തിനു അപകടം സംഭവിക്കുന്നത്. കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഏനാത്തു പാലം. ഗതാഗതം അസാധ്യമായതോടെ വലിയ ബുദ്ധിമുട്ടിലാണ് ജനം. അടൂര്‍ നിന്ന് കൊട്ടാരക്കരയില്‍ എത്തണമെങ്കില്‍ കിലോമീറ്ററകള് ഇടറോഡിലൂടെ യാത്ര ചെയ്യണം.
ഗതാഗത കുരുക്കും കടന്ന് കൊട്ടാരക്കയിലോ തിരുവനന്തപുരത്തോ എത്തണമെങ്കില്‍ ഒരു ദിവസം യാത്രക്ക് മാത്രമായി മാറ്റിവയ്ക്കണം. പൂത്തൂര്മുക്കില് നിന്ന് അന്തമണ്‍ ആറാട്ട്പുഴ വഴി എളുപ്പത്തില്‍ ഏനാത്ത് എംസി റോഡില്‍ എത്താന്‍ പാത ഉണ്ടെങ്കിലും അന്തമണിലെ പാലം നിലംപൊത്തുമെന്ന് ആയതോടെ ആ മാര്‍ഗവും അടഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ച് യാത്രാസൗകര്യമൊരുക്കാന്‍ ഒരു നീക്കവും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വാഹനം തിരിഞ്ഞുപോകേണ്ട സ്ഥലങ്ങളില്‍ അടയാളബോര്‍ഡുകള്‍ പോലും ഇനിയും സ്ഥാപിച്ചിട്ടില്ല. നാട്ടുകാര്‍ എഴുതി വച്ചിരിക്കുന്ന ബോര്‍ഡുകള്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം. ഇന്നത്തെ യോഗത്തിനു ശേഷം നിര്‍മ്മാണം സംബന്ധിച്ച് അന്തിമരൂപം അറിയാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: