രണ്ടുമാസം പിന്നിട്ട സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ ഭാരതത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ ഗുണപരമായ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശാപമായിരുന്ന കള്ളപ്പണത്തിനും സമാന്തര സമ്പദ് വ്യവസ്ഥയ്ക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച യുദ്ധത്തെ ലോകസമൂഹമാകെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
രാജ്യത്ത് വിനിമയത്തിലിരിക്കുന്ന കറന്‍സിയുടെ 80 ശതമാനത്തിലധികം വരുന്ന 1000, 500 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് നടത്തിയ പ്രഖ്യാപനത്തിലൂടെ കള്ളപ്പണമില്ലാതാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. എന്‍ഡിഎ ഘടകക്ഷികള്‍ മാത്രമല്ല ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്, തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം എന്നീ ബിജെപി ഇതരമുഖ്യമന്ത്രിമാരും സാമ്പത്തികവിദഗ്ദ്ധരും സാധാരണക്കാരും ഒരേപോലെ ഈ തീരുമാനത്തെ അംഗീകരിച്ചു. എന്നാല്‍ 70 വര്‍ഷമായി കള്ളപ്പണത്തിന് കാവല്‍ നില്ക്കുന്ന കോണ്‍ഗ്രസ്സും, പിന്തിരിപ്പന് നിലപാടിനു പേരുകേട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും ഒത്തുചേര്‍ന്ന് ഇതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.
കള്ളപ്പണവും കരിഞ്ചന്തയും അഴിമതിയും പൂഴ്ത്തിവയ്പ്പും ചേരുന്ന സമാന്തര സമ്പദ് വ്യവസ്ഥയുടെ ഗുണഭോക്താക്കളായ രാഷ്ട്രീയ നേതൃത്വവും അവര്‍ക്ക് നാവ് വാടകയ്ക്ക് കൊടുത്ത ചില സാംസ്ക്കാരിക നായകരും സാമ്പത്തിക കുറ്റവാളികളും ദേശവിരുദ്ധ ശക്തികളും ഉയര്‍ത്തിയ അപവാദ പ്രചാരണങ്ങളെ അതിജീവിച്ച് നരേന്ദ്രമോദി സര്‍ക്കാരിനൊപ്പം നിലയുറപ്പിച്ച എല്ലാ ജനവിഭാഗങ്ങളേയും ഈ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രിയേയും അഭിനന്ദിക്കുന്നു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ എതിര്‍പ്പുമായി രംഗത്തെത്തിയ കേരളാധനമന്ത്രി ഡോ.തോമസ് ഐസക് കേന്ദ്രത്തിനെതിരെ തുടര്‍ച്ചയായി കള്ളപ്രചാരണം നടത്തുകയാണ് ചെയ്തത്.
സാമ്പത്തിക ശാസ്ത്രത്തിലെ ദുര്‍ഗ്രാഹ്യമായ പദാവലികള്‍കൊണ്ട് സാധാരണക്കാരെ തെറ്റിധരിപ്പിച്ച് പരിഭ്രാന്തരാക്കാനാണ് ഐസക്് ശ്രമിച്ചത്. കേന്ദ്രത്തിനെതിരെ കലാപത്തിനുപോലും ധനമന്ത്രി ആഹ്വാനം ചെയ്തത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. പാര്‍ട്ടി അനുകൂലികളായ ബാങ്ക് ഉദ്യോഗസ്ഥരെക്കൊണ്ട് സാമ്പത്തിക പരിഷ്കരണത്തെ അട്ടിമറിക്കാനുള്ള ശ്രമവും സിപിഎം നടത്തി. ഇതുമൂലം സാധാരണക്കാരുടെ ബുദ്ധിമുട്ട് ഇരട്ടിയായി. കേന്ദ്രത്തിനെതിരെ സിപിഎം നടത്തിയ ഗൂഢാലോചനയുടെ ഫലമാണിത്. ഒരര്‍ത്ഥത്തില്‍ ഇത് കേരളം ഇരന്നുവാങ്ങിയ പ്രതിസന്ധിയാണ്.
എന്നാല്‍ നോട്ട് നിരോധനം പ്രാബല്യത്തിലായി രണ്ടുമാസം പിന്നിടുമ്പോഴേക്കും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടïഅവസ്ഥയിലാണ് കേരളത്തിലെ സിപിഎമ്മും ധനമന്ത്രിയും. ബാങ്കുകളിലേക്ക് തിരിച്ചെത്തിയ അസാധുവാക്കപ്പെട്ട നോട്ടുകളില്‍ നാല് ലക്ഷം കോടിയോളം കള്ളപ്പണമാണെന്നുള്ള റിസര്‍വ്വ് ബാങ്കിന്റെ കണക്ക് പുറത്തുവന്നതോടെ നോട്ട് നിരോധനം ശരിയായ ചുവടുവയ്പ്പ് തന്നെയാണെന്ന് തെളിഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി സംസ്ഥാനത്തെ ജനങ്ങളെ പരിഭ്രാന്തരാക്കിയ മന്ത്രി ഐസക് ജനങ്ങളോട് മാപ്പുപറയണം.
കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും ബിജെപി കേരളാഘടകവും ശ്രമിക്കുന്നു എന്ന കള്ളപ്രചാരണവും സിപിഎം നേതാക്കള്‍ നടത്തി. റിസര്‍വ്വ്് ബാങ്ക് നിയന്ത്രണത്തിലല്ലാത്ത പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നോട്ടുമാറാന്‍ അനുമതി നല്‍കാത്തതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. എന്നാല്‍ ഈ തീരുമാനം സുചിന്തിതവും ശരിയായതുമായിരുന്നു. ആദായ നികുതി വെട്ടിക്കാന്‍ ബിനാമി പേരുകളില്‍ സഹകരണബാങ്കുകളില്‍ കോടികള്‍ നിക്ഷേപിച്ച നേതാക്കളുടെ ആശങ്കയായി മാത്രമേ ഇതിനെ കാണാനാകൂ.
കള്ളപ്പണക്കാര്‍ക്കുവേണ്ടി ഇടതു വലതുമുന്നണികള്‍ ഒന്നിക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയായി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശരിയായ പാതയില്‍ എത്തിക്കാന്‍ ഭരണഘടനാപരമായ ബാദ്ധ്യതയുള്ള ഭരണാധികാരികള്‍ തന്നെ നിയമലംഘകര്‍ക്ക് വേണ്ടി വാദിക്കുകയാണ്. കേരളത്തെ വന്‍വിപത്തിലേക്ക് എത്തിക്കുന്ന ഈ തീക്കളി അവസാനിപ്പിക്കുവാന്‍ ഇരുമുന്നണികളും തയ്യാറാകണം. സഹകരണബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളവരുടെ പേരുവിവരം നല്‍കണമെന്നും അക്കൗണ്ടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ച സിപിഎം പിന്നീട് ഇത് അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും പരിശോധനയ്ക്ക് ചെല്ലുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കള്ളപ്രചാരണത്തിലൂടെയും ശാരീരികമായി നേരിട്ടും ആദായനികുതി ഉദ്യോഗസ്ഥരെ നിശബ്ദരാക്കാനുള്ള സിപിഎം ശ്രമം അനുവദിച്ച് കൊടുക്കരുത്.
നോട്ട് നിരോധനം മുതലാളിമാര്ക്കുവേണ്ടിയാണെന്ന പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കുന്ന പ്രഖ്യാപനങ്ങളാണ് ഡിസംബര്‍ 31 ന് പ്രധാനമന്ത്രി നടത്തിയത്. രാജ്യത്തെ അവശ വിഭാഗങ്ങളെ മുന്നില്‍ക്കണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച നരേന്ദ്രമോദി ദീനദയാല്‍ ഉപാദ്ധ്യായയുടെ അന്ത്യോദയ സങ്കല്പ്പത്തിന് പ്രായോഗിക മുഖം നല്കി. കാര്‍ഷിക കടത്തിന്റെ രണ്ടുമാസത്തെ പലിശ എഴുതി തള്ളാനും കുറഞ്ഞ പലിശ നിരക്കില്‍ ഭവനവായ്പ അനുവദിക്കാനുമുള്ള തീരുമാനം സാധാരണക്കാരില്‍ സാധാരണക്കാരായവര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. സാമ്പത്തിക പരിഷ്ക്കാരത്തിന്റെ ഗുണഭോക്താക്കളാകാന്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് അവസരം നല്കിയ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നു.
സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ പിണറായി വിജയന് സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. തങ്ങളല്ലാതെ മറ്റാരേയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന മാര്‍ക്സിസ്റ്റ് മാടമ്പിത്തരത്തിന് ആഭ്യന്തര വകുപ്പ് കുടപിടിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 19ന് മുഖ്യമന്ത്രിയുടെ നാട്ടില്‍നിന്ന് തുടങ്ങിയ നരനായാട്ട് പാലക്കാട്ട് പാവപ്പെട്ട വീട്ടമ്മയെ ചുട്ടുകൊന്ന സംഭവത്തില്‍ എത്തിനില്‍ക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുപോലും രക്ഷയില്ലെന്ന സാഹചര്യം സംസ്ഥാനത്ത് സംജാതമായി.
പയ്യന്നൂരിലും കൂത്തുപറമ്പിലും തലശ്ശേരിയിലും തിരുവനന്തപുരത്തും വീട്ടമ്മമാരെ ക്രൂരമായി ആക്രമിച്ച സിപിഎം ക്രിമിനലുകളെ പോലീസ് സംരക്ഷിക്കുകയാണ്. കണ്ണൂരില്‍ എട്ട് വയസ്സുകാരന്റെ കൈവെട്ടിയ സിപിഎം മലപ്പുറത്ത് 10 മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ നിലത്ത് അടിച്ചുകൊല്ലാനും ശ്രമിച്ചു. പാലക്കാട് വീട്ടമ്മയെ ചുട്ടുകൊന്ന സംഭവം സമാനതകളില്ലാത്തതാണ്. ഒരു കുടുംബത്തെ മുഴുവന്‍ ചുട്ടുകൊല്ലാനാണ് സിപിഎം ശ്രമിച്ചത്. രണ്ട് പേര് മരണപ്പെട്ടു. ഒരാള്‍ മരണത്തോട് മല്ലടിക്കുകയാണ്. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ സ്ത്രീകളെപ്പോലും ചുട്ടുകൊല്ലുന്ന നാടായി കേരളം മാറി. ഭരണകക്ഷിയുടെ നേതൃത്ത്വത്തില്‍ സ്ത്രീയുടെ മാനവും ജീവനും തെരുവില്‍ പിച്ചിചീന്തപ്പെടുമ്പോള്‍, പിഞ്ചുകുട്ടികളെപ്പോലും വേട്ടയാടുമ്പോള്‍ പ്രഖ്യാപിത മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സാംസ്ക്കാരിക നായകരും ദീക്ഷിക്കുന്ന മൗനം ഭയാനകമാണ്.
അവാര്‍ഡുകളുടെയും പുരസ്കാരങ്ങളുടെയും മുന്പില് മനുഷ്യത്വവും ധാര്‍മ്മികതയും പണയപ്പെടുത്തുന്നവരുടെ നീതിബോധത്തെ സാംസ്ക്കാരിക കേരളം വിലയിരുത്തണം. ആയുധം താഴെവയ്ക്കാന്‍ സിപിഎം തയ്യാറല്ലെങ്കില്‍, ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടിവരും.
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദളിത് സ്ത്രീപീഡനങ്ങളില് സംസ്ഥാന കൗണ്‍സില്‍ ഉത്ക്കണ്ഠയും ആശങ്കയും രേഖപ്പെടുത്തുന്നു. ദളിത് വിഭാഗങ്ങളുടെ സംരക്ഷകരെന്ന് നടിച്ച് അവരുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ ഇടതുപക്ഷം അവരെ പുറംകാലിന് തൊഴിക്കുകയാണ്. കോട്ടയം നാട്ടകം സര്‍ക്കാര്‍ പോളിടെക്നിക്കിലെ ഹോസ്റ്റല്‍ മുറിക്ക് എസ്എഫ്ഐ നേതാക്കള്‍ പുലയക്കുടില്‍ എന്ന് പേരിട്ട് ദളിത് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാനുള്ള ഇടിമുറിയാക്കി മാറ്റിയെന്ന വാര്‍ത്ത ഇടതുപക്ഷത്തിന്റെ മാടമ്പിസ്വഭാവം കേരളത്തിന് മനസ്സിലാക്കികൊടുത്തു. ചെറുമന് കുടില്‍ മാത്രമാണ് യോജിച്ചതെന്ന ഇടതു ധാര്‍ഷ്ട്യം സാംസ്ക്കാരിക കേരളത്തിന് അപമാനമാണ്.
എസ്എഫ്ഐ പ്രവര്‍ത്തകരുടെ പീഡനം ചെറുത്തുനില്ക്കാന് ശ്രമിച്ച അവിനാശിനെ വിഷക്കള്ളുകുടിപ്പിച്ചു. ഇതുമൂലം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായ അവിനാശ് ഇപ്പോഴും മരണത്തോട് മല്ലടിക്കുകയാണ്. അവിനാശിനെ ഒന്നുകാണാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ ജനാധിപത്യരീതിയില്‍ പ്രതികരിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് തല്ലിയൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോട്ടയത്ത് ദളിത് വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടതെങ്കില്‍ തിരുവനന്തപുരത്ത് ആദിവാസി വിദ്യാര്‍ത്ഥിയാണ് എസ്എഫ്ഐയുടെ ക്രൂരതയ്ക്ക് ഇരയായത്. കാര്യവട്ടം ക്യാമ്പസിലെ ഒന്നാംവര്‍ഷം പിജി വിദ്യാര്‍ത്ഥിയായ, ആദിവാസിവിഭാഗത്തില്‍പ്പെട്ട രാജേഷ്ബാബുവിനും നേരിടേണ്ടിവന്നത് ജാതീയമായ അധിക്ഷേപവും മര്‍ദ്ദനവുമാണ്. എം.ജി. സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി വിമലിനെ മര്‍ദ്ദിച്ച് മൃതപ്രായമാക്കിയതും എസ്എഫ്ഐ നേതാക്കളാണ്.
തിരുവനന്തപുരം കണ്ണമ്മൂലയില്‍ സിപിഎം അക്രമികള്‍ വെട്ടിക്കൊന്ന വിഷ്ണു എന്ന 19 വയസ്സുകാരന് ദളിത് വിഭാഗത്തില്‍പ്പെട്ടതായിരുന്നു. അക്രമം ചെറുക്കാന്‍ ശ്രമിച്ച വിഷ്ണുവിന്റെ അമ്മയും ചെറിയമ്മയും ഇപ്പോഴും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ ബിജെപി ബൂത്ത് പ്രസിഡന്റായ അനില്‍കുമാര്‍ എന്ന ദളിത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് സിപിഎമ്മുകാര്‍ കുത്തികൊന്നത്. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ മലപ്പുറം പരപ്പനങ്ങാടിയില്‍ ബിജെപി ഏരിയ പ്രസിഡന്റും ദളിത് വിഭാഗത്തില്‍പ്പെട്ടയാളുമായ ഉണ്ണികൃഷ്ണന്റെ വീട് സിപിഎം ആക്രമിച്ചു. വീട് തകര്‍ത്തശേഷം കിണറ്റില്‍ മനുഷ്യവിസര്‍ജ്ജ്യവും തലമുടിയും നിക്ഷേപിച്ചാണ് സിപിഎം പ്രതികാരം ചെയ്തത്.
കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ ദളിത് വിഭാഗങ്ങളുടെ കൊലമുറികളായി മാറുകയാണ്. കൊല്ലം കുണ്ടറയില്‍ കുഞ്ഞുമോന് എന്ന ദളിത് യുവാവിനെ തല്ലിക്കൊന്നത് പോലീസ് സ്റ്റേഷനകത്തായിരുന്നു. പിണറായി വിജയന് അധികാരത്തിലെത്തിയ ശേഷം 400 ദളിത് പീഡനകേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ ദളിത് യുവതി ആത്മഹത്യ ചെയ്തത് പോലീസ് പീഡനം മൂലമായിരുന്നു. 35 പട്ടികജാതി- ആദിവാസി പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ദളിത് ആദിവാസി വിഭാഗങ്ങള്‍ പീഡിപ്പിക്കെപ്പടേണ്ടവരാണ് എന്ന സിപിഎം സവര്‍ണ്ണ ചിന്തയാണ് ആക്രമം വര്‍ദ്ധിക്കാന്‍ കാരണം.
നാളെ: അന്നം നിഷേധിക്കുന്ന അധാര്‍മിക ഭരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: