പെറ്റമ്മ കൊങ്കണിഭാഷയാണെങ്കിലും, വിദ്യാലയത്തിലെ പത്താംതരംവരെ മലയാള ഭാഷയായിരുന്നു എനിക്ക് അറിവ് പകര്‍ന്നുനല്‍കിയ എന്റെ പോറ്റമ്മ. എന്നിലുള്ള എഴുത്തുകലയെ ഉണര്‍ത്തിയതും പുറത്തെത്തിച്ചതും ആ പോറ്റമ്മ തന്നെ. കെ.പി. ശ്രീശന്റെ ‘ഐ വില്‍ നോട്ട് സ്പീക്ക് ഇന്‍ മലയാളം’ (ജന്മഭൂമി 08.01.2017) എന്ന ദുഃഖകരമായ ലേഖനം വായിച്ചപ്പോള്‍ മുതല്‍ എന്റെ മനോവിഷമം വായനക്കാരുമായി പങ്കിടണമെന്നു തോന്നി.
ഇക്കാലത്ത് രക്ത/സ്നേഹ ബന്ധങ്ങളെ കുറിക്കുന്ന മലയാള പദങ്ങളുടെ ഉപയോഗം കുറഞ്ഞുവരികയാണ്. മമ്മി, ഡാഡി, വൈഫ്, ഹസ്ബെന്ഡ്, ആന്റി, അങ്കിള്‍ എന്നീ ഇംഗ്ലീഷ് പദങ്ങള്‍, അമ്മ, അച്ഛന്, ഭാര്യ, ഭര്‍ത്താവ്, അമ്മായി, അമ്മാവന് എന്നീ മനോസുഖം നല്കുന്ന മലയാള പദങ്ങളെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. യുവ-മാതാപിതാക്കളും അവരുടെ മക്കളും തിങ്കള്‍, ചൊവ്വ എന്നിവയ്ക്ക് പകരം മണ്ഡെ, ട്യൂസ്ഡെ എന്നിവയെയാണ് ദിവസങ്ങളെ കുറിക്കുവാനായി ഉപയോഗിക്കുന്നത്. ചിങ്ങം, കന്നി……….. കര്‍ക്കടകം എന്നിവ ഇവര്‍ക്ക് വര്‍ജ്യമാണ്. പകരം, ജനുവരി, ഫെബ്രുവരി……. ഡിസംബര്‍ എന്നീ മാസ നാമങ്ങളോടാണ് ഇഷ്ടം.
ശ്രോതാക്കളോട് ടെലഫോണിലൂടെ പ്രതികരിക്കുന്ന ആകാശവാണി, കൊച്ചിയിലെ ഒരു പരിപാടിയുടെ അവതാരക പറഞ്ഞത് മാസങ്ങള്‍ക്കുമുന്‍പ് ഞാന്‍ ശ്രവിച്ചിരുന്നു. അവതാരകയോടു സംസാരിച്ച ഒരു പെണ്‍കുട്ടിയുടെ പേര് ‘സാന്ദ്ര’ എന്ന് ആ പെണ്‍കുട്ടി പറഞ്ഞപ്പോള്‍, ”ഓ, ഇംഗ്ലീഷ് പേരാണ് മമ്മിയും ഡാഡിയും ഇട്ടത് അല്ലെ” എന്നു ചിരിച്ചുകൊണ്ട് അവതാരക പറഞ്ഞതും ഞാന്‍ ശ്രവിച്ചു. ഒരു കത്തിലൂടെ ഞാന്‍ ആകാശവാണിക്ക്, ‘സാന്ദ്ര’ എന്ന പദം സംസ്കൃതഭാഷയില്‍നിന്നു മലയാളത്തിലേക്ക് വന്നതാണെന്നും, അത് ഇംഗ്ലീഷ് പദമല്ലെന്നും എഴുതി അറിയിച്ചു. പൂര്‍ണമായി ലയിക്കുന്ന എന്നതാണ് ‘സാന്ദ്ര’ എന്ന വാക്കിനര്‍ത്ഥമെന്ന്, ”സാന്ദ്രമാം പ്രേമ സാഗരം…..” എന്ന ചലച്ചിത്ര ഗാനം (ഭാവഗായകന് ജയചന്ദ്രന് ആലപിച്ചത്) ഉദ്ധരിച്ചുകൊണ്ട് ഞാന്‍ കത്തില്‍ സമര്‍ത്ഥിച്ചു.
വളരെ മോശമായ പ്രവര്‍ത്തികള്‍ ചെയ്തവരെ പരിചയപ്പെടുത്തുന്ന പദമായിരുന്നു പണ്ട് ‘പുള്ളി’. കൊല നടത്തിയവരെ, ജയിലിലാക്കിയവരെ പരിചയപ്പെടുത്തുവാനായിരുന്നു ‘പുള്ളി’ എന്ന പദം ഉപയോഗിച്ചിരുന്നത്. എന്നാല്‍ ആ ‘പുള്ളി’ ഇന്ന് മഹത്വവല്ക്കരിക്കപ്പെട്ടിരിക്കുകയാണ്. ‘അദ്ദേഹം’, ‘അവര്‍’, ‘അവന്’ ‘അവള്’ എന്നീ പദങ്ങള്‍ ഒഴിവാക്കി ‘ആ പുള്ളി’, ‘പുള്ളിക്കാരന്’, ‘പുള്ളിക്കാരി’ മുന്‍പന്തിയിലെത്തിയിരിക്കുകയാണ്. വിദ്യാഭ്യാസപരമായി ഉന്നതശ്രേണിയിലുള്ളവര്‍ പോലും ‘പുള്ളി’ പ്രയോഗത്തെ സ്വാംശീകരിച്ചുകൊണ്ടിരിക്കുന്നത് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിന്റെ നോവ് ഏറിവരികയാണ്. ഈ തെറ്റ് ഞാന്‍ എന്റെ പരിചയക്കാരോട് ചൂണ്ടിക്കാണിക്കുമ്പോള്‍, ‘ഓ’ അതില്‍ തെറ്റൊന്നുമില്ല എന്നു ചിരിച്ചുതള്ളുകയാണ് അവര്‍.
വാ. ലക്ഷ്മണ പ്രഭു,എറണാകുളം
അഭിനയത്തിന്റെ സുപ്രീംകോടതി
മലയാളത്തിലെ എല്ലാ നടന്മാരുടെയും ഒട്ടേറെ സിനിമകള്‍ കണ്ടിട്ടുള്ള ഒരാസ്വാദകനാണ് ഞാന്‍. (താരരാജാവും താരറാണിയും ജന്മഭൂമി 15-01-2017) അനശ്വര നടന് സത്യന് അഭിനയിച്ച 147 പടങ്ങളില്‍ ഒട്ടുമുക്കാലും കാണാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ഇന്നേവരെയുണ്ടായിട്ടുള്ള ഏറ്റവും മികച്ച നടന് സത്യനല്ലാതെ മറ്റാരുമല്ല എന്ന് നിസ്സംശയം പറയാം.
ചിലരൊക്കെ ആരോപിക്കുന്ന പരിമിതിയും അദ്ദേഹത്തിനില്ല. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ ഒന്നാംതരം ശരീരഘടനയായിരുന്നു സത്യന്. സുന്ദരനായകനാകണോ? സത്യന് റെഡി. ഉദാ: ‘ഭാര്യ’യിലെ പ്രൊഫ. ബെന്നി. ‘അന്ന’യിലെ ചാക്കോ, കാട്ടുതുളസിയിലെ ചന്ദ്രന്, പകല്ക്കിനാവിലെ ബാബു തുടങ്ങിയവ. അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ അനവധിയാണ്. ഓടയില്‍നിന്ന്, അനുഭവങ്ങള്‍ പാളിച്ചകള്‍, മുടിയനായ പുത്രന്, തച്ചോളി ഒതേനന്, യക്ഷി, കടല്‍പ്പാലം, വാഴ്വേ മായം, കരിനിഴല്‍, ത്രിവേണി, അശ്വമേധം, ചെമ്മീന്‍ തുടങ്ങിയവ ഉദാഹണം.
എല്ലാ നടന്മാരെയും സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഒരു കാര്യം ബോധ്യമാവും. 1971 ല്‍ അന്തരിച്ചുപോയ സത്യന് അഭിനയത്തിന്റെ സുപ്രീംകോടതിയാണ്. മറ്റുള്ളവര്‍ ആരും മോശക്കാരെന്ന് പറയുന്നില്ല. സത്യന്റെ നിലവാരത്തിലെത്താന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
ഒരു കാര്യം കൂടി, താരറാണിയായി അവരോധിക്കപ്പെടേണ്ടത് ശാരദയാണ്. ഷീലയെക്കാള്‍ ഒരുപടി മുന്നിലാണ് അവരുടെ സ്ഥാനം. മഞ്ജുവാര്യരും ശോഭനയും മികച്ച നടിമാരെങ്കിലും അവരാരും എക്കാലത്തെയും മികച്ച നടിമാരല്ല.
രാഘവന് കാര്യാടന്‍, കണ്ണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: