കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം താന്‍പോരിമകൊണ്ട് വിവാദത്തില്‍ മുക്കിയ ഇടതുസര്‍ക്കാര്‍ അതില്‍നിന്ന് പാഠം പഠിക്കാന്‍ തുനിയുന്നില്ല. അന്ന് ഗവര്‍ണറടക്കമുള്ളവരെ ക്ഷണിക്കാതെ അപമാനിച്ച സര്‍ക്കാര്‍ കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ക്ഷണപത്രത്തില്‍ നിന്ന് മഹാത്മാഗാന്ധിയെ വെട്ടിമാറ്റിയാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
കേരള നിയമസഭയുടെ വജ്രജൂബിലി ആയതുകൊണ്ടാണ് ക്ഷണപ്പത്രത്തിന്റെ കവര്‍പേജില്‍ നിന്ന് ഗാന്ധിജി ഒഴിവാക്കപ്പെട്ടതെന്ന വിശദീകരണവും അപലപിക്കപ്പെടേണ്ടതാണ്. കേരളാ നിയമസഭാ മന്ദിരത്തിന്റെ ചിത്രമാണ് കവറില്‍ ഉള്ളത്. മന്ദിരത്തിനുമുന്നിലുള്ള മൂന്ന് പ്രതിമകള്‍ ചിത്രത്തില്‍ കാണാനില്ല. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ഭരണഘടനാനിര്‍മ്മാതാവ് ഡോ.ബി.ആര്. അംബേദ്ക്കര്‍, പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ പ്രതിമകള്‍ വെട്ടിമാറ്റിയ സര്‍ക്കാര്‍ അവിടെ ഇഎംഎസ് പ്രതിമയുടെ ചിത്രം പ്രതിഷ്ഠിക്കാന്‍ മറന്നതുമില്ല.
തങ്ങള്‍ക്ക് താല്പര്യമില്ലാത്തവരെ വെട്ടിമാറ്റി ബന്ധുക്കളെ കുടിയിരുത്തുന്ന ഇടതുസര്‍ക്കാര്‍ നയം നേരത്തെതന്നെ അവരെ വെട്ടിലാക്കിയതാണ്. എന്നാല്‍ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഭരിക്കാന്‍ ജനങ്ങള്‍ ഏല്പിച്ചുതന്ന സംസ്ഥാനം പാര്‍ട്ടിവകയാണെന്ന് കരുതിയാല്‍ എന്തുചെയ്യാനാകും? എകെജി സെന്ററിന്റെ വജ്രജൂബിലിയല്ല, കേരളനിയമസഭയുടെ വജ്രജൂബിലിയാണ് ആഘോഷിക്കുന്നതെന്ന മിനിമം ബോധം സര്‍ക്കാരിന്റെ ഭാഗത്തുനില്‍ക്കുന്ന ഏതെങ്കിലും ഒരാള്‍ക്കുണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. കേരളം പിറന്നതിനുതന്നെ കാരണക്കാര്‍ മാര്‍ക്സിസ്റ്റുകളാണെന്ന മട്ടില്‍ ചരിത്ര നിര്‍മ്മിതി നടത്താന്‍ കോടികള്‍ ചെലവാക്കാന്‍ ഒരുമ്പെടുന്ന സര്‍ക്കാരില്‍നിന്ന് ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കാനാവില്ല.
മാര്‍ക്സിസ്റ്റുകളല്ലാത്ത എല്ലാവരോടും, അവര്‍ എത്ര മഹാത്മാക്കളാണെങ്കിലും പരമപുച്ഛവും അവഹേളനവുമാണ് പാര്‍ട്ടി നയം. മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ചും വിളിപ്പിച്ചും നടന്ന ഇഎംഎസ് തന്നെയാണ് മദനിയും ഗാന്ധിയും സമന്മാരാണെന്ന് സമര്‍ത്ഥിച്ചത്.
ഗാന്ധിപ്രതിമ വെട്ടിമാറ്റി പകരം അതേ നമ്പൂതിരിപ്പാടിന്റെ പ്രതിമ തട്ടിക്കയറ്റിയത് കരുതിക്കൂട്ടിയുള്ള അവഹേളനമാണ്. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടിയ മഹാത്മാക്കളുടെ ചിത്രങ്ങള്‍ ഒഴിവാക്കി വിഘടനവാദത്തിന് വിത്തുപാകിയ ഒരാളെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുക വഴി കേരളത്തിലെ സര്‍ക്കാര്‍ സിപിഎം പിന്തുടരുന്ന രാജ്യവിരുദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറുകയാണ്.
പാര്‍ട്ടിയുടെ പ്രചാരണപരിപാടികളുടെ ചുക്കാന്‍ പിടിക്കാന്‍ നിയോഗിക്കപ്പെടുന്ന ഗീബത്സിയന്‍ സഖാക്കളുടെ യുദ്ധതന്ത്രങ്ങളില്‍ പ്രധാനമാണ് ഫോട്ടോഷോപ്പ് പൊളിറ്റിക്സ്. തലവെട്ടി മോര്‍ഫ് ചെയ്ത് സൃഷ്ടിക്കുന്ന അശ്ലീലചിത്രങ്ങളുടെ മറ്റൊരു പതിപ്പാണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍. യുഡിഎഫ് ഭരണകാലത്ത് വിശ്വമലയാള സംഗമം നടത്തിയപ്പോള്‍ സി.വി. രാമന്‍പിള്ളയ്ക്ക് പകരം ഡോ.സി.വി. രാമന്റെ പ്രതിമ വെക്കുകയും അതിനുതാഴെ സി.വി. രാമന്‍പിള്ള എന്നെഴുതിവക്കുകയും ചെയ്ത വിവരക്കേട് ഉണ്ടായിട്ടുണ്ട്. അത് അറിവില്ലായ്മ സൃഷ്ടിച്ച വിവരക്കേടാണെന്ന് കോണ്‍ഗ്രസുകാരെ അറിയുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും. എന്നാല്‍ നിയമസഭയുടെ വജ്രജൂബിലി കൊണ്ടാടാന്‍ ലക്ഷങ്ങള്‍ പൊടിക്കുന്നവര്‍ ചെയ്തത് അധികാരധാര്‍ഷ്ട്യത്തിന്റെ അഹമ്മതിയാണ്.
ഗാന്ധിയും അംബേദ്ക്കറും നെഹ്റുവും വേണ്ട എന്നത് പാര്‍ട്ടിയുടെ തീരുമാനമാണ്. അവരെ അംഗീകരിക്കാനാകില്ല എന്നത് പാര്‍ട്ടിയുടെ നയമാണ്. സിപിഎം ഭരിക്കുമ്പോള്‍ നടക്കുന്ന സര്‍ക്കാര്‍ വിലാസം ആഘോഷങ്ങളെല്ലാം പാര്‍ട്ടി സമ്മേളനങ്ങളാക്കുക എന്നതാണ് നയം. അതിന്റെ ഭാഗമാണിത്. മഹാത്മജി രക്തസാക്ഷിത്വം വരിച്ച ജനുവരി 30ന് ഗാന്ധിസ്മരണ നിറയുന്ന പരിപാടികളാണ് നാളിതുവരെ നടന്നിട്ടുള്ളത്.
എന്നാല്‍ ഇക്കുറി രക്തസാക്ഷിദിനാചരണത്തിന് പൊതുഭരണവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ നിന്ന് മഹാത്മാഗാന്ധിയുടെ പേര് വെട്ടിമാറ്റിയിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് ചെറിയ പരാമര്‍ശം പോലുമില്ലാത്ത സര്‍ക്കുലര്‍ ജീവന് ബലികഴിച്ചവരുടെ സ്മരണയ്ക്കായി രക്തസാക്ഷിദിനം ആചരിക്കണമെന്നും രാവിലെ രണ്ട് മിനിട്ട് മൗനമാചരിക്കണമെന്നുമാണ് നിര്‍ദേശിക്കുന്നത്. സര്‍ക്കുലറില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയ നിലയ്ക്ക് ആരുടെ സ്മരണാര്‍ത്ഥമാണ് രക്തസാക്ഷിദിനം ആചരിക്കുന്നതെന്ന് വ്യക്തമാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.
അധികാരത്തിന്റെ മറവില്‍ സംസ്ഥാനത്തുടനീളം എതിരഭിപ്രായമുള്ളവരെ കൊലക്കത്തിക്ക് ഇരയാക്കിയും അപവാദപ്രചരണം നടത്തിയും ഇല്ലാതാക്കുന്ന അതേ സങ്കുചിത രാഷ്ട്രീയ മനോവികാരം തന്നെയാണ് കേരളപ്പിറവിയുടെയും നിയമസഭയുടെയും വജ്രജൂബിലിയെ വികൃതമാക്കുന്നതിലും സര്‍ക്കാരിനെ നയിക്കുന്നത്. തങ്ങളല്ലാതെ മറ്റാരും വേണ്ടെന്നും, മറ്റൊരു ആശയത്തെയും വെച്ചുപൊറുപ്പിക്കില്ലെന്നുമുള്ള ഫാസിസ്റ്റ് മനോഭാവമാണിത്. ഇക്കണക്കിന് നിയമസഭാമന്ദിരത്തിനുമുന്നിലെ മഹാത്മാക്കളുടെ പ്രതിമകള്‍തന്നെ ഒഴിവാക്കാനും ഇവര്‍ തുനിഞ്ഞുകൂടായ്കയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: