വലതലക്കൂറില് കൊട്ടിതുടങ്ങി ചെമ്പടവട്ടത്തില്‍ മേളംപെരുക്കി എച്ച്എസ്എസ് വിഭാഗത്തിന്റെ തായമ്പക മത്സരം ശ്രദ്ധേയമായി. കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവ നഗരിയായ ജിവിഎച്ച്എസ്എസിലെ വളപ്പട്ടണം വേദിയിലാണ് തൃശ്ശൂര്‍പൂരത്തിന്റെ മേളക്കൊഴുപ്പിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ മത്സരം നടന്നത്.
ഓരോ മത്സരസംഘങ്ങളും തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുത്തപ്പോള്‍ ഒന്നിനൊന്ന് മികവാണ് പുലര്‍ത്തിയത്. മത്സര സംഘങ്ങള്‍ വേദിയിലെത്തി വലതലക്കൂറില് മേളമറിയിച്ച് ചെമ്പടവട്ടത്തിലേക്ക് കൊട്ടിക്കയറിയപ്പോള്‍ ശബ്ദവിന്യാസങ്ങളുടെ അലയൊലിതീര്ത്ത ഓരോ മത്സരാര്‍ത്ഥിയും മേള രാജാക്കന്മാരാകുകയായിരുന്നു. ചമ്പക്കൂറ്, മുറിഅടന്ത, ത്രിപട എന്നീ ഭാഗങ്ങള്‍ മത്സരസംഘങ്ങള്‍ കൊട്ടിക്കയറിയപ്പോള്‍ പരിസരം മറന്ന് വേദിയില്‍ നിറഞ്ഞ കാണികള്‍ ആവേശഭരിതരായി പ്രോത്സാഹനങ്ങള്‍ നല്കിക്കൊണ്ടിരുന്നു.
ഇരികിടകൊട്ടി തിമിര്‍ത്ത് തീറ്കൊട്ടി വേദിയിറങ്ങുന്ന എച്ച്എസ്എസ് വിഭാഗത്തിലെ ഓരോ മത്സരാര്‍ത്ഥിയുടെയും മുഖത്ത് വിശ്വംജയിച്ച പ്രതീതിയാണ് കാണാന്‍ കഴിഞ്ഞത്. സദസ്സ് അറിഞ്ഞ് മേളം പെരുക്കിയ ഇവര്‍ വിധിയെന്തായാലും തങ്ങള്‍ മോശമാക്കിയില്ലന്നുള്ള വിശ്വാസത്തോടെ വരുംകാലങ്ങളില്‍ തായമ്പകയുടെ വസന്തകാലത്തിലേക്കുള്ള മടക്കയാത്രയുടെ അലകള്‍ സൃഷ്ടിച്ചാണ് ഹയര്‍സെക്കന്ററി വിഭാഗം തായമ്പക മത്സരാര്‍ത്ഥികള്‍ വേദിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: