കൊച്ചി: മഹാരാജാസിനെ ഓര്‍ക്കുമ്പോള്‍ ഇന്ന് സങ്കടം വരുന്നു, ആരുടെയൊക്കെയോ അജണ്ടകള്‍ നടപ്പാക്കാന്‍ ചിലര്‍ കരുക്കളാകുകയാണ്, കോളെജില്‍ 1973 മുതല്‍ ജോലിചെയ്ത് 2000-ല്‍ സൂപ്രണ്ടായി വിരമിച്ച ബി. ചന്ദ്രികാ ദേവി പറയുന്നു.
മഹാരാജാസ് സ്വയംഭരണമാകുന്നതിന്റെ അടയാളങ്ങളാണോ ഇത്. കേട്ടുകേഴ്വിയില്ലാത്തതാണ് ഇങ്ങനെയൊരു സംഭവം. പ്രിന്‍സിപ്പലിന്റെ ഇരിപ്പിടം കത്തിക്കുകയെന്നാല് എന്താണര്‍ത്ഥം. ഇത് മഹാരാജാസിന് തീവെക്കുന്നതിനു തുല്യമാണ്. പെട്ടെന്നുള്ള ക്ഷോഭംകൊണ്ടല്ല, ആസൂത്രിതമാണെന്നു വേണം കരുതാന്‍, ചന്ദ്രികാ ദേവി പറഞ്ഞു.
മുമ്പും മഹാരാജാസില്‍ അദ്ധ്യാപകര്‍ക്കെതിരെ പ്രതിഷേധമുണ്ടായിട്ടുണ്ട്. ഭരണകാര്യങ്ങളില്‍ കര്ക്കശക്കാരായവര് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. 1975-76 കാലത്താണെന്ന് തോന്നുന്നു, പ്രിന്‍സിപ്പലായിരുന്ന അബ്രഹാം അറയ്ക്കലിനെ തല്ലുമെന്നും കൊല്ലുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തി. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു. അദ്ദേഹം ട്രെയിനിറങ്ങി, ഓട്ടോറിക്ഷയില്‍ കോളെജ് പടിക്കല്‍ വന്നിറങ്ങി, മുറിയില്‍ പോയി. ആരും ഒന്നും ചെയ്തില്ല. സദാശിവന് സാറിനും എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ഇന്ന് പ്രിന്‍സിപ്പലിന്റെ ഇരിപ്പിടം കത്തിച്ചവര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്യില്ലെന്നു പറയാനാവില്ല, ചന്ദ്രിക ഓര്‍മ്മിക്കുന്നു.
തൊട്ടയലത്തും ജില്ലയിലെയും മറ്റു കോളെജുകള്‍ കീര്‍ത്തിയിലും പ്രവൃത്തിയിലും മുന്നേറുന്നു, മഹാരാജാസ് നാണക്കേടിലേക്ക് വീഴുന്നു. എന്താണ് സംഭവിക്കുന്നത്, ആരാണ് കാരണക്കാര്‍. രഷ്ട്രീയം വേണം, ആകാം, പക്ഷേ സ്ഥാപനം നശിപ്പിച്ചുള്ള രാഷ്ട്രീയം ആര്‍ക്കു വേണ്ടി. സങ്കടമുണ്ട്, മഹാരാജാസിലെ പഴയകാല വിദ്യാര്‍ത്ഥി സംഘടനയുടെ ഭാരവാഹികൂടിയായ ചന്ദ്രിക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: