കാലടി: തിരുവൈരാണിക്കുളത്ത് മംഗല്യസാഫല്യം തേടി പട്ടുപുടവയും താലിയുമായി ഭക്തലക്ഷങ്ങള്‍. മംഗല്യവരദായനിയായ ശ്രീപാര്‍വ്വതിദേവിയുടെ നടതുറന്നാല്‍ ദര്‍ശനത്തിന് എത്തുന്നതില്‍ ഏറെയും മംഗല്യസൗഭാഗ്യവും നെടുമംഗല്യവും ഇഷ്ടസന്താനലബ്ധിയും തേടുന്ന സ്ത്രീ ജനങ്ങളാണ്.
സതീ വിയോഗത്തോടെ വൈരാഗിയായി തീര്‍ന്ന പരമേശ്വരനെ അചഞ്ചലമായ ഉപാസനകൊണ്ട് പതിയായി നേടിയെടുത്ത പാര്‍വ്വതിദേവിയാണ് പ്രതിഷ്ഠ. പതീസമേതം ദീര്‍ഘസുമംഗലിയായി വാണരുളുന്ന പാര്‍വ്വതിദേവി പ്രസാദിച്ചാല്‍ മനം പോലെ മംഗല്യം ലഭിക്കുമെന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. വിവാഹത്തിന്റെ പ്രതീകങ്ങളായ പട്ടുപുടവയും താലിയും വാല്‍ക്കണ്ണാടിയുമെല്ലാം ദേവിയുടെ തിരുനടയില്‍ സമര്‍പ്പിച്ച് മംഗല്യം സൗഭാഗ്യം തേടുകയാണ് ഭക്തജനങ്ങള്‍. പുടവയും താലിയും സമര്‍പ്പിച്ചതിനുശേഷം വിവാഹം നടന്നവര്‍ തുടര്‍ന്ന് ദീര്‍ഘമംഗല്യത്തിനും ദാമ്പത്യസൗഖ്യത്തിനുമായി ഇണപ്പുടവ സമര്‍പ്പിക്കുന്നതിനു കുടുംബസമേതം ക്ഷേത്രത്തില്‍ എത്തുന്നുണ്ട്. കൂടാതെ ഇഷ്ട സന്താനലബ്ധിക്കായി പിള്ളതൊട്ടില്‍ കാണിയ്ക്ക് വെയ്ക്കുന്നവരും ശാരീരിക ക്ലേശങ്ങളകറ്റാന് രൂപങ്ങള്‍ അര്‍പ്പിക്കുന്നവരും അനവധിയാണ്. മനസിനിണങ്ങിയ ജീവിത പങ്കാളിയെ തേടുന്ന യുവതികള്‍, മക്കളുടെ മംഗല്യസൗഭാഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനെത്തിയ മാതാപിതാക്കളും ദേവിക്കുമുന്നില്‍ പ്രാര്‍ത്ഥനകളുമായി എത്തുന്നുണ്ട്.
വരിയില്‍ തന്നെ പട്ടുപുടവയും താലിയും വാല്‍ക്കണ്ണാടി, തൊട്ടില് തുടങ്ങിയ കാണിക്ക വിഭവങ്ങളും വാങ്ങാനുള്ള സൗകര്യം ക്ഷേത്രട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവിക്കു സമര്‍പ്പിച്ച പട്ടുപുടവ പിന്നീടു ലേലത്തില്‍ നല്‍കുകയാണ് പതിവ്. പട്ടുപുടവകള്‍ ലേലത്തില്‍ വാങ്ങാനും വന്‍തിരക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: